2014, ജൂലൈ 29, ചൊവ്വാഴ്ച

യാത്ര



ബാദാമിയിലെ ഗുഹാക്ഷേത്രങ്ങള്‍
ബാദാമി ഗുഹാക്ഷേത്രം

ഗുഹാക്ഷേത്രങ്ങളുടെ നാടാണ് ബാദാമി.ഉത്തരകര്‍ണ്ണാടകയിലെ ബഗാല്‍കോട്ട് ജില്ലയിലാണ് യു.എന്‍ പൈതൃകപട്ടികയിലെ ഈ ചരിത്രസ്മാരകം.മാലപ്രഭാ നദീതീരത്തെ മണ്‍പാറയില്‍ കൊത്തിയെടുത്ത നാല് ഗുഹാക്ഷേത്രങ്ങളാണ് പ്രധാന കാഴ്ച.

ചെറിയ നഗരമാണ് ബാദാമി.യാത്രികര്‍ക്ക് തങ്ങാന്‍ പറ്റിയ ഇടത്താവളം.ഗോവയില്‍ നിന്ന് ഒരു പകല്‍ ദൂരമുണ്ട് ബാദാമിയ്ക്ക്.കാര്‍ഷിക സമൃദ്ധി മുഴുവന്‍ നെല്പാടങ്ങള്‍ക്കായി പകുത്തിരിക്കുന്നു.
കര്‍ഷകരും തീരെ ദരിദ്രരുമായ കാലിവളര്‍ത്തുകാരുമാണ് കുന്നുകള്‍ക്കു താഴെ വസിക്കുന്നത്.എരുമച്ചാണകത്തിന്റെ ഗന്ധമുള്ള ഊടുവഴികള്‍ തിരഞ്ഞെത്തിയാല്‍ ശില്പങ്ങളുടെ ഗുഹാകവാടമായി.രാജപൈതൃകത്തിന്റെ ഗരിമകള്‍ക്കു താഴെ നിസ്സംഗമായി കണ്‍പാര്‍ത്ത് ജീവിതത്തെ അതിശയങ്ങളൊട്ടുമില്ലാത്ത മേച്ചില്‍പ്പുറങ്ങളിലേക്ക് വഴിനടത്തി മുന്നേറുന്നവര്‍.ഇവരെ തൊട്ടുരുമ്മാതെ മുന്നോട്ടു പോകാന്‍ കഴിയില്ല.എല്ലാ ചരിത്രസ്മാരകങ്ങള്‍ക്കും പിന്നിലെ ഒരിക്കലും മരിക്കാത്ത മറ്റൊരു ചരിത്രമാണിത്.
ചാലൂക്യരാജവംശത്തിന്റെ പ്രതാപൈശ്വര്യങ്ങളുടെ അടയാളമാണ് ബാദാമി.പഴമയുടെ പൊരുളുകളില്‍ ബാദാമി 'വാതാപി' യാണ്.രാക്ഷസന്മാരായ വാതാപിയും ഇല്വലനും അതിഥികളെ സ്വീകരിച്ച് സല്‍ക്കരിച്ച് ഭക്ഷണമാക്കിയ പുരാണകഥ.അതിന് യോജിച്ച പശ്ചാത്തലം.
അഗസ്ത്യതീര്‍ത്ഥം

ഗ്രീക്ക് ചരിത്രകാരനായ ടോമി ബാദാമി (BADAMI -BADOMOYEE ) എന്ന് സൂചിപ്പിക്കുന്നുണ്ട്..ഡി ആറാം നൂറ്റാണ്ടിലാണ് പുലികേശി ബാദാമിയെ 
ചാലൂക്യതലസ്ഥാനമാക്കുന്നത്.ശിലായുഗശേഷിപ്പുകള്‍ സമീപപ്രദേശമായ ശബരിപഥില്‍ നിന്നും തെക്കുഭാഗത്തു കാണുന്ന രംഗനാഥ കുന്നുകളില്‍ നിന്ന് ലിഖിതങ്ങളും ശിലയിലെഴുതിയ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്.

ആകാരപ്പൊലിമയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന മലകളെച്ചുറ്റി മനോഹരമായ
താഴ്വരഅഗസ്ത്യതീര്‍ത്ഥമഹാസരോവരം.പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന പ്രകൃതി ജന്യമായ ജലധാര.മനം മയക്കുന്ന പഴമയും പ്രകൃതിയുടെ പൊലിമയും.കറുപ്പും ഇളംചുവപ്പുമായി തിളങ്ങുന്ന ഗ്രാനൈറ്റ് പാറകളും ചെറു അരുവികളും.ആദി കാനനത്തിന്റെ തിരുശേഷിപ്പ്.

പാറ തുരന്ന് ഉണ്ടാക്കിയവയാണ് ബാദാമി ക്ഷേത്രങ്ങള്‍.മിനുസപ്പെടുത്തിയ ഉളിപ്പാടുകളില്‍ ചാലൂക്യ ശില്പകലയുടെ തുടിക്കുന്ന ജീവന്‍ കാണാം.വൈഷ്ണവരും ശൈവരും ജൈന ബുദ്ധ സന്യാസിമാരും ജപതപ സ്നാനത്തിനായി ഇവിടെ എത്തിയിരുന്നു.നാല് ഗുഹാ ക്ഷേത്രങ്ങളില്‍ ശൈവ,വൈഷ്ണവ ക്ഷേത്രങ്ങള്‍ മാത്രമല്ല ജൈന ബുദ്ധ ക്ഷേത്രങ്ങളുമുണ്ട്.മത സാംസ്ക്കാരിക സമന്വയം ഇവിടെ ദര്‍ശിക്കാം.പാറ തുരന്ന് നിര്‍മ്മിക്കുന്ന ക്ഷേത്രങ്ങള്‍ തെക്കേ ഇന്ത്യയുടെ ശില്പകലാ സവിശേഷതയാണ്.അവയ്ക്കെല്ലാം മാതൃകയായ ഒരു ബ്ലൂപ്രിന്റാണ് ബാദാമി ശില്പങ്ങളെന്ന് ചരിത്ര ഗവേഷകര്‍ കരുതുന്നു.
നടരാജശില്പം

.ഡി 543 -ല്‍ നിര്‍മ്മിച്ച ശിവഗുഹയ്ക്കാണ് ബാദാമി ഗുഹാക്ഷേത്രങ്ങളില്‍ ഏറ്റവും

പഴക്കം.ശ്രീകോവില്‍,സഭാമണ്ഡപം,മുഖമണ്ഡപം എന്നിങ്ങനെ മൂന്നുഭാഗങ്ങളുണ്ട്.മുഖമണ്ഡപത്തില്‍ കൊത്തിവച്ചിരിക്കുന്ന ശില്പങ്ങള്‍ ജീവചൈതന്യമാര്‍ന്ന ദേവശില്പങ്ങളാണ്.ക്ഷേത്രത്തിനകത്ത് അരണ്ട സ്വാഭാവിക വെളിച്ചം മാത്രം.ഇരുളും വെളിച്ചവും സൃഷ്ടിക്കുന്ന മൂകവും നിഗൂഡവുമായ ലയഭംഗി.നൂറ്റാണ്ടിന്റെ ചരിത്ര രഥ്യകള്‍ക്ക് പ്രശാന്തിയുടെ ധ്യാനഭാവം.ശിവഗുഹയുടെ പടിഞ്ഞാറെ ചുവരില്‍ 18 കരങ്ങളുള്ള നടരാജശില്പം.താമരയില്‍ നടനം ചെയ്യുന്ന ശിവന്റെ ഇരുകരങ്ങളില്‍ സര്‍പ്പവും മറ്റുള്ളവയില്‍ ഡമരുവും ജപമണിയും പുഷ്പവും തൃശ്ശൂലവും വീണയും.ശിവന്റെ പുഞ്ചിരിക്കുന്ന നര്‍ത്തകഭാവം.
നാട്യശാസ്ത്രത്തിലെ ശിവനടനത്തിന്റെ ഛായാ ശില്പം.ഗണേശന്‍ ശിവസമീപത്തു നിന്ന് ഈ നടനം സാകൂതം വീക്ഷിക്കുന്നു.പക്കമേളക്കാര്‍ വാദ്യങ്ങള്‍ മുഴക്കുന്നു.നൃത്തത്തിന് താളമിടുകയാണ് സമീപത്തു നിന്ന് നന്ദികേശന്‍.മഹിഷാസുരമര്‍ദ്ദിനി,അര്‍ദ്ധനാരീശ്വരന്‍,ഹരിഹരന്‍ എന്നീ ശില്പങ്ങളും മണ്ഡപത്തിലുണ്ട്.
രണ്ടാമത്തേത് വൈഷ്ണവ ഗുഹയാണ്.ചുവര്‍ശില്പങ്ങളായി ത്രിവിക്രമന്‍,വരാഹം,മത്സ്യം എന്നിവയുണ്ട്.ശ്രീകോവിലിനുള്ളില്‍ വിഗ്രഹമില്ല.പടിക്കെട്ടും കവാടവും കടക്കണം മൂന്നാമത്തെ മഹാവിഷ്ണു ഗുഹയിലെത്താന്‍.ഭൂനിരപ്പില്‍ നിന്ന് ഉയരങ്ങളിലേക്കാണ് ഓരോ ഗുഹയും.പാറയുടെ തണുപ്പ് തണല്‍മരമായി ഇടയ്ക്ക് കുടപിടിച്ചു തരും.

ചാലൂക്യവംശത്തിലെ ശില്പകലയുടെ പിതാവായ മംഗലേഷ് എ.ഡി 578 ല്‍ പണികഴിപ്പിച്ചതാണ് മൂന്നാമത്തെ ഗുഹാക്ഷേത്രം.തന്റെ സഹോദരന്‍ കീര്‍ത്തിവര്‍മ്മന്റെ 12 വര്‍ഷത്തെ ഭരണത്തെ അനുസ്മരിച്ചാണ് ഇത് നിര്‍മ്മിച്ചത്.ക്ഷേത്രച്ചുവരിലെ ലിഖിതങ്ങള്‍ തെളിവുകളാണ്. ആദിശേ‍ഷനില്‍ പള്ളികൊണ്ട മഹാവിഷ്ണുവിന്റെ സുന്ദരമായ ശില്പം മുഖമണ്ഡപത്തില്‍ കാണാം.ചാലൂക്യവംശത്തിന്റെ കിരീടത്തിലും ഇതേ രൂപമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

ഇടനാഴികളിലെ ശില്പങ്ങളില്‍ പ്രണയത്തിന്റെ സൗന്ദര്യം മിഴിതുറക്കുന്നു.ശിലയില്‍ കാല്പനിക സൗന്ദര്യത്തിന്റെ കമനീയരൂപങ്ങള്‍.കിഴക്കേതൂണില്‍ കൈകോര്‍ത്തു നില്‍ക്കുന്ന
യുവമിഥുനങ്ങളുടെ വശ്യമോഹനരൂപം.നായിക ധരിച്ചിരിക്കുന്ന ചെറിയ സാരി കാണികളെ ആകര്‍ഷിക്കും.മാവിന്‍ചോട്ടില്‍ നില്‍ക്കുന്ന പ്രണയികളുടെ മോഹനശില്പം രണ്ടാമത്തെ ഗുഹയിലുണ്ട്.

നാലാമത്തെ ഗുഹ ജൈനക്ഷേത്രമാണ്.ചാലൂക്യരുടെ ആസ്ഥാന കവി രവികീര്‍ത്തിയും സേനാധിപന്‍ ഇമ്മാദി പുലികേശിയും ജൈനരാണ്.ഇരുപത്തിമൂന്നാമത്തെ തീര്‍ത്ഥങ്കരനായ പാര്‍ശ്വനാഥന്റെ ശില്പം ശിലാപാളിയില്‍ കൊത്തിയിട്ടുണ്ട്.ബാഹുബലി,വര്‍ദ്ധമാനമഹാവീരന്‍ എന്നീ ശില്പങ്ങളും കാണാം.

ബാദാമി കുറച്ചുകാലം ടിപ്പു സുല്‍ത്താന്റെ ഭരണത്തിന്‍ കീഴിലായിരുന്നു.ടിപ്പുവിന്റെ ഗവര്‍ണ്ണറായ ആദില്‍ഷാഹി പണികഴിപ്പിച്ച മസ്ജിദ് പ്രവേശനകവാടത്തിന് ഇടതുവശത്തായി കാണാം.
ബാദാമിയിലെ കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല.
ആദില്‍ഷാഹിയുടെ മസ്ജിദ്

മലനിരകള്‍ക്കു വടക്കുഭാഗത്ത് കരിങ്കല്ലില്‍ പണിതെടുത്ത ഭൂതനാഥക്ഷേത്രം പ്രകൃതിയും ശില്പിയും ചേര്‍ന്നൊരുക്കിയ സുന്ദരരൂപമാണ്.
ഭൂതനാഥക്ഷേത്രം

ശിലയുടെ മുമ്പില്‍ ധ്യാനലീനനായി ഞാന്‍ നിന്നുപോകുന്നു.നൂറ്റാണ്ടുകളുടെ മൂകസാക്ഷിയായ ഈ കരിമ്പാറച്ചെരിവുകള്‍ ഒരിക്കലും മൂകമല്ല.ചരിത്രത്തെ ധ്യാനസ്മൃതിയില്‍ ആവാഹിക്കാന്‍ പാകത്തില്‍ അവ ഇപ്പൊഴും സംസാരിച്ചുകൊണ്ടേയിരിക്കുന്നു.തിരികെ

 

മടങ്ങാനാകാത്തവിധംമനസ്സിനെപിടിച്ചുനിര്‍ത്തുന്നുഈശിലാകുസുമങ്ങള്‍.'ശിലാഹൃദയനെന്ന' മലയാളശൈലി എത്രനിരര്‍ത്ഥകമാണ്.'ശില'! അതൊരു പൂവിന്റെപേരാണ്; ഒരിക്കലും വാടാത്ത ഒരു നന്ത്യാര്‍വട്ടത്തിന്റെ പേര്!!

ബാദാമി പട്ടണം ഒരു വിദൂരക്കാഴ്ച

2014, ഫെബ്രുവരി 23, ഞായറാഴ്‌ച

യാത്ര

                  മലനിരകള്‍ കവിത എഴുതുന്നു

യാത്ര എനിക്ക് പ്രിയപ്പെട്ട ഒരു കവിതയാണ്.ഏകാന്തതയുടെ ഇടത്താവളങ്ങള്‍ ഒരുക്കി ഇവ രണ്ടും എനിക്ക് കൂട്ടുവരാറുണ്ട്.ആറാം വട്ടമാണ് ഞാന്‍ മൂന്നാറിലെത്തുന്നത്;പ്രത്യേകിച്ച് ഇരവികുളത്ത്.ഓരോ യാത്രയും വ്യത്യസ്തമായ ഈണങ്ങളുള്ള ഒരു കവിതയായി മാറുന്നു.

      ജനുവരിയിലെ തണുപ്പ് എനിയ്ക്ക് സുഖമുള്ള മൂടുപടം പുതപ്പിച്ചു.ആരവങ്ങളില്ലാത്ത ഒരു കാട്ടുപാത ഞാനെപ്പോഴും സ്വപ്നം കാണാറുണ്ട്.പക്ഷെ,പലപ്പോഴും അത് നടക്കാറില്ല.ജനം തിങ്ങിനിറഞ്ഞിരിക്കുന്നു.മണിക്കൂറുകള്‍ കാത്തുനില്പിനു വേണ്ടിവന്നു.

അകലെ കുന്നിന്‍ മടക്കുകളെ മഴമേഘങ്ങള്‍ മുത്തമിടുന്നു.പൊള്ളുന്ന എന്റെ നഗരം എത്രയോ അകലെയാണെന്ന തിരിച്ചറിവ് എനിക്ക് സുഖമുള്ള തണുപ്പിന്റെ കൂടാരമൊരുക്കി.രണ്ടായിരത്തി നാനൂറടി മുകളിലുള്ള ഭൂപ്രകൃതി അതിശയകരമായ പച്ചപ്പിന്റെ വിശാലതയാണ്.കണ്ണുകള്‍ പറവകളാകാന്‍ കൊതിക്കുന്ന വിദൂരക്കാഴ്ചകള്‍.'പി'-യുടെ കവിതകള്‍ യാത്രയില്‍ ഒരു ലഹരിയായി നിറയാറുണ്ട്.പ്രകൃതിയുടെ കാമുകന്‍ കവിതകൊണ്ട് ആ സൗന്ദര്യസാരം പിഴിഞ്ഞൂറ്റാന്‍ വെമ്പിയത് കവിതാചരിത്രം.

    "മലകള്‍ക്കുള്ളില്‍ നിന്നേതോ
     തേനൊലിപ്പാട്ടു കേട്ടു ഞാന്‍                                 
      കടന്നുപോമവളുടെ
      കാല്‍ച്ചിലമ്പൊലി കേട്ടു ഞാന്‍
                                             -(കാവേരി -പി)

എന്നിട്ടും ഒരിക്കലും പിടിതരാതെ തങ്കക്കൊലുസ്സിന്റെ കാല്‍ത്തളനാദം കേള്‍പ്പിച്ച് അവള്‍ നടന്നു.ആ വഴികളില്‍ അലയാന്‍ വിധിക്കപ്പെട്ട പ്രണയപാപികളാണ് സഞ്ചാരികള്‍.

നടപ്പാത കയറി മുകളിലെത്തിയപ്പോള്‍ കാഴ്ചയ്ക്ക് വിരുന്നൊരുക്കാന്‍ പാകത്തില്‍ പാറക്കല്ലുകൊണ്ട് കെട്ടിയ വഴിത്തിണ്ണ.അകലങ്ങളിലെ മരത്തഴപ്പും ഒരു കീറ് വെയിലും ഒത്തു ചേരുന്നു.പെട്ടെന്ന് വീശിയെത്തിയ കോടമഞ്ഞ് ഇരുളിന്റെ കരിമ്പടം വിരിയ്ക്കുന്നു.മനസ്സ് പതിയെ ഇറങ്ങി നടക്കുകയാണ്.
      "നിശ്വാസങ്ങളുടെ
       ചുരങ്ങള്‍ കയറി
       നിഴലുകളുടെ തോളില്‍ കയ്യിട്ട്
       ഇരുളിലേയ്ക്കോ വെളിച്ചത്തിലേയ്ക്കോ
       എന്നറിയാതെ
       എങ്ങോട്ടെങ്കിലും
       ഇറങ്ങിപ്പോകുന്നതിനെ മാത്രം
       യാത്രയെന്നു പറയുക.” 
                             (വഴിയില്ലാത്തവന്റെ യാത്രകള്‍ --പി.കെ.ഗോപി)


ജനം ഇരമ്പിയാര്‍ക്കുന്ന വഴിയില്‍ നിന്ന് വരിതെറ്റാന്‍ കൊതിച്ചു.കാനന നീതി അത് അനുവദിക്കുന്നില്ല.പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് നിശ്ശബ്ദ ജീവികള്‍ പതിയെ തലയുയര്‍ത്തി.വരയാട്ടിന്‍ കൂട്ടങ്ങള്‍ വരിയൊത്ത് വന്നുതുടങ്ങി.പരിചയത്തിന്റെ അകക്കണ്ണു തുറന്ന് മുട്ടിയുരുമ്മി നടന്നു;മലമടക്കിലെ മൗനത്തിന് ജീവന്‍ വച്ചപോലെ. 

                   

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂത്തു നിറയുന്ന കുറിഞ്ഞികള്‍ ധ്യാനത്തിലാണ്.പാറയിടുക്കിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചോല വറ്റിത്തുടങ്ങി. 

ചെങ്കുത്തായ ചെരിവില്‍ പൂത്തു നിറഞ്ഞ ഒറ്റമരം, കണ്ണുകള്‍ പൂമ്പാറ്റകളായി.

മലകള്‍ ദീര്‍ഘതപസ്സിലാണ്.ആകാശത്തിനു നേരെ കൂപ്പുകൈകള്‍ പോലെ തലയുയര്‍ത്തിയുള്ള  ഏകാന്ത ധ്യാനം.വാക്കുകള്‍ക്കുമപ്പുറം മൗനം 
പ്രഘോഷണം ചെയ്യുന്ന കാലസാക്ഷി.


     "ഉള്ളത്തില്‍ നിന്നൊരു വാക്കു പുറപ്പെടാന്‍
     എല്ലാം വെടിഞ്ഞു കഴിയണമെത്ര നാള്‍
     കണ്ണിലമൃതം നിറയാന്‍,കിനാവുകള്‍
     പൊട്ടിച്ചിതറും മനസ്സിനെ പൂട്ടണമെത്ര നാള്‍
     നിശ്ശബ്ദത
     ഇടയ്ക്കിടെയൊരു തിരിഞ്ഞു നോട്ടമാണ്
     ഏകാന്തത
     ഇടയ്ക്കിടെയൊരു സ്വയം കൊത്തിവലിയ്ക്കലാണ് "
                                                      (ഏകാകിയുടെ തേന്‍കൂട് -ദേശമംഗലം രാമൃഷ്ണന്‍)

ഇപ്പോള്‍ എനിയ്ക്കൊപ്പം ആരുമില്ല.വന്നവര്‍ തിരികെ പൊയ്ക്കഴിഞ്ഞു. കാഴ്ച ഗംഭീരമായ ഒരു ദര്‍ശനമാണ്. ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ജീവിതം നമുക്കുചുറ്റും കൂരകെട്ടാന്‍ തുടങ്ങും.അനന്തത,അപാരത,അഗാധത ഇവ ചുറ്റിനും കാവലിരിയ്ക്കും.കവിത വായിക്കുന്നവനാണെങ്കില്‍,ഹൃദയം നേരു കീറി രക്തമൊലിയ്ക്കാന്‍ തുടങ്ങും.പിന്നെ സങ്കടങ്ങളുടെ പെരുമഴയാണ്

 
             “ഒറ്റയ്ക്കിരുന്നു മഴ, വെയില്‍, പൂവുകള്‍
              കാറ്റു നദി നിലാവോര്‍ക്കുന്നതെന്തിന്
              മുന്നോട്ടു നീങ്ങും ശരീരത്തില്‍ നിന്നു ഞാന്‍
              പിന്നോട്ടിറങ്ങി നടക്കുന്നതെന്തിന്?
              ......ഓര്‍മ്മിച്ചലഞ്ഞു..നടക്കുന്നതെന്തിന്?
              ഓര്‍മ്മകളെല്ലാം മറക്കാനുള്ളവ"
                                         (ഓര്‍മ്മകളെന്തിന് -നെല്ലിക്കല്‍ മുരളീധരന്‍)



ഇടമലക്കുടിയിലേയ്ക്കുള്ള അവസാന ജീപ്പും പൊയ്ക്കഴിഞ്ഞു.മലകള്‍ക്കുമപ്പുറം ഇരുളാണ്ട ഒരു ഗ്രാമം.ഒറ്റയടിപ്പാത ......., വീണ്ടും മുന്നോട്ട് ...... കൂടണയുന്ന പക്ഷികള്‍.കാട്ടു പക്ഷിയുടെ സ്വരത്തിന് തൂവലിന്റെ നനുത്ത സ്പര്‍ശം.ഒരു പച്ച മരത്തിന്റെ തണല്‍. നീര്‍ച്ചോലയുടെ സുഗന്ധം.

         "നദീതടം,പൂവിട്ടിരിക്കുന്ന ചില്ല
          മലകളന്തികള്‍
          കടന്നുയര്‍ന്നുപോം
          കിളികളായ് ത്തീരും
          എനിക്കേറെ പ്രിയം
          കിളികളെയെന്നും"
                                         (കിളികള്‍- നെല്ലിക്കല്‍ മുരളീധരന്‍)

പുല്‍ച്ചെടിയെപ്പോലും ആര്‍ദ്രതയോടെ തലോടാനുള്ള സൗമനസ്യം.ഉരുളന്‍ കല്ലുകള്‍ കാലത്തിന്റെ കഥ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.വഴിത്താരകള്‍ വന്നുപോയവരുടെ കാല്പാടിന്റെ ചുംബനം ഓര്‍ത്തുകൊണ്ടേയിരിക്കും.പിന്നെ ഒറ്റയ്ക്കു നടക്കുന്നവന്റെ സങ്കടച്ചെരാതിന് എണ്ണകോരി നിറയ്ക്കും.കാറ്റ് കൂടണയുന്നു.മരങ്ങള്‍ ചില്ല കുടയാന്‍ തുടങ്ങി.ഇരുട്ടിന്റെ രസബിന്ദുക്കള്‍ ഭൂമിയില്‍ ചിതറി വീണു.രാത്രി മനോഹരമായ ഒരു കവിതയാണ്.


    "വരൂ
     വന്നീ നിഴലിലിരിക്കൂ
     ഈ ഊഞ്ഞാലിനെ കുറച്ചു നേരം ഒന്നാട്ടിക്കൊടുക്കു
     ആര്‍ക്കോ നഷ്ടപ്പെട്ടൊരുറക്കു പാട്ട്
     അതിന്റെ പടികളിലിരുന്ന് വിതുമ്പുന്നുണ്ട്
     കുറച്ചു നേരത്തേക്കെങ്കിലും ഈ മരച്ചെരിവില്‍
     കുറച്ചു നേരത്തേക്കെങ്കിലും ഈ മറവിച്ചെരിവില്‍"
                                                      (ജനാല-മോഹനകൃഷ്ണന്‍ കാലടി)
 

2014, ജനുവരി 6, തിങ്കളാഴ്‌ച

യാത്ര


-->
                      കൃഷ്ണഗിരിയിലെ മീന്‍വേട്ടക്കാര്‍
      തമിഴ് നാട്ടിലെ കാര്‍ഷിക ജില്ലയാണ് കൃഷ്ണഗിരി.മാമ്പഴത്തിന്റെ നാടാണിത്.മലയാളിയുടെ മാമ്പഴപ്പുളിശ്ശേരിയ്ക്ക് ഒരുപക്ഷെ കൃഷ്ണഗിരിയുടെ സുഗന്ധമുണ്ടാകും.
      തെമ്പനാര്‍  (ടെമ്പനാര്‍) നദിക്കു കുറുകെയുള്ള കൃഷ്ണഗിരി ഡാം ഈ നാടിന്റെ അഴകാണ്.1958 -ല്‍ തമിഴ് നാട് മുഖ്യമന്ത്രി കാമരാജാണ് ഡാം കമ്മിഷന്‍ ചെയ്തത്.

    വീരക്കല്ലുകളും പന്ത്രണ്ടോളം കോട്ടകളുമുള്ള ഒരു പ്രാചീന സംസ്ക്കാരത്തിന്റെ ഈറ്റില്ലം.വിശാലമായ നെല്‍വയലുകളുടെ മധ്യത്തിലൂടെ നീണ്ടുപോകുന്ന പാത ഡാമിലെത്തിച്ചേരും. 


     പ്രകൃതി നിര്‍മ്മിച്ച സുന്ദരമായ മലയടിവാരത്തെ ഡാമിന്റെ വലിപ്പവും പരപ്പും ഏറെ കൗതുകം.പ്രകൃതിയെ അണിയിച്ചൊരുക്കുന്ന തമിഴ് മക്കളുടെ സൂക്ഷ്മത ഒന്നു വേറെ തന്നെ.


  ഡാമിന് പശ്ചാത്തലമായ പാര്‍ക്കും പൂന്തോട്ടവും സഞ്ചാരിയുടെ മനസ്സിനെ അതിശയിപ്പിക്കും.കാലുകളില്‍ ചിറകുള്ളവര്‍ പോലും ഒരു നിമിഷം തനിയെ നിന്നുപോകും. 



  ഓരോ ചെടിയും ഓരോ മരവും അവിടെ നന്നായി പരിപാലിക്കപ്പെടുന്നു.വലിച്ചെറിഞ്ഞ ചപ്പുചവറുകളും പ്ലാസ്റ്റിക്കും കാഴ്ചയെ ശല്യപ്പെടുത്തുന്നില്ല.കര്‍ഷകന് വെള്ളമെത്തിയ്ക്കാന്‍ വെമ്പുന്ന ഡാമിന്റെ ജലമേളമല്ലാതെ പിന്നെയുള്ളത് വിവിധതരം പക്ഷികളുടെ കുടുംബയോഗം മാത്രം.

        ഡാമിന്റെ മുന്നില്‍ ഗ്രാമത്തിന് കാവലാളായി മുനീശ്വരന്‍.ചായം തേച്ച വലിയ പ്രതിമ ഗ്രാമീണരുടെ ദൈവമാണ്. പലരും അദ്ദേഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു.

    നഗരസാമീപ്യമില്ലാത്തതുകൊണ്ടാകാം പുറം ലോകവാസികള്‍ ആരുമില്ല.സഞ്ചാരികളെ ശല്യപ്പെടുത്തുന്ന വഴിവാണിഭക്കാരോ,യാചകരോ ആരും.എന്തിന് ഒരു പെട്ടിക്കട പോലുമില്ല.ആകെയുള്ളത് നമ്മുടെ പൂര്‍വ്വികരായ വാനരന്മാരുടെ ഒരല്പം സാഹസകൃത്യങ്ങള്‍ മാത്രം.

    നദിക്കു കുറുകെ ചെറിയൊരു ചെക്ക്ഡാമും വാഹനപ്പാതയുമുണ്ട്.അവിടെ ഗ്രാമവാസികള്‍ മീന്‍വേട്ടയില്‍ വ്യാപൃതരാണ്.ഒരേസമയം ഉയരുകയും താഴുകയും ചെയ്യുന്ന വരിവരിയായി നിരന്നിരിക്കുന്ന ചൂണ്ടക്കമ്പുകള്‍.എല്ലാപ്രായക്കാരും മീന്‍വേട്ടയില്‍ കണ്ണികളാണ്.സുലഭമായ കരിമീന്‍ കൊയ്ത്തിലാണ് അവര്‍ക്ക് താല്പര്യം.

 ഒപ്പം കൂടി കൂട്ടത്തിലൊരാളെ ഞാന്‍ വലയിലാക്കി.മുഖത്തുനോക്കാതെ ചൂണ്ടയില്‍ മിഴിനട്ട് 'മുരുകന്‍' മിണ്ടിത്തുടങ്ങി.

 അഞ്ചുപേരുള്ള കുടുംബത്തിന്റെ ആഹാരമാണ് മുരുകന്‍ ചൂണ്ടയില്‍ കോര്‍ക്കുന്നത്.പഠിച്ചിട്ടില്ല.പക്ഷെ,മീന്‍ പിടിപ്പിലെ പഠിപ്പില്‍ ഏറെ മുമ്പില്‍.സംസാരത്തിനിടയില്‍ നാലഞ്ചു വലിയ മീനുകളെ കരയില്‍ കോരിയെറിഞ്ഞ് കോമ്പയില്‍ കോര്‍ത്ത് വെള്ളത്തിലിട്ടു.ചോദ്യങ്ങള്‍ക്ക് മൂളിച്ചൊല്ലുമായി വീണ്ടും വലിയൊരു കരിമീനിനെ കരയിലിട്ടു..പിടിയെത്തും മുമ്പേ മീന്‍ ഒരൊറ്റ ചാട്ടം.ചൂണ്ടയെറിഞ്ഞ്
.....അട ട.......കടവുളേ.......” ...........!!!! പേച്ചോടെ മുരുകനും വെള്ളത്തില്‍ ചാടി.ഏറെ കഴിഞ്ഞ് മുങ്ങിനിവര്‍ന്ന
മുരുകന്റെ ചുണ്ടത്ത് ചിരി മാത്രം.അവന്റെ ശ്രദ്ധ പാളിയത് എന്റെ സാന്നിദ്ധ്യമാകാം.
ഉടുമുണ്ടു പിഴിഞ്ഞുടുക്കുന്നതിനിടയില്‍ മുരുകന്റെ ചോദ്യം
"മീന്‍ വേണമാ......?
വേണ്ടെന്ന് ഞാന്‍ തലയാട്ടി. മുരുകന്‍ കൈ തന്നു." ഊര് മലയാളമാ..?
        ജീവിതത്തിന്റെ മറുകരതാണ്ടാന്‍ നാമോരുരുത്തരും ചൂണ്ടലിടുകയല്ലേ. വലയിലാകാത്ത വലിയ മീനുകളെ കാത്ത് പിടിവഴുതിയ ചെറുമീനുകളെയോര്‍ത്ത് ദുഖിച്ചിരിക്കുകയല്ലേ.
  മുരുകന്‍ ചൂണ്ടലുമായി നദിക്കരയില്‍,വീണ്ടുമൊരു മീനിനെ കാത്ത്..........................