2012, ജൂൺ 17, ഞായറാഴ്‌ച

യാത്ര

                      പ്രേത നഗരത്തിലെ കാളിയമ്മ
കരിങ്കല്‍ പാളികളില്‍ തട്ടി കടല്‍ക്കാറ്റ്‌ ഇപ്പോഴും അലറുന്നുണ്ട്‌.ഓര്‍മ്മകള്‍ ബാക്കിവച്ച്‌ തല ഉയര്‍ത്തി നില്‍ക്കുന്ന കരിങ്കല്‍ ചുവരുകള്‍.പട്ടുണങ്ങിയ മരത്തിന്റെ ചില്ല പോലെ മേല്‍ക്കൂരയുടെ അവശേഷിപ്പുകള്‍.തമിഴിലും ഇംഗ്ലീഷിലും കുറിച്ചു വച്ച കാലത്തിന്റെ കുറിപ്പുകള്‍.വഴിതെറ്റി വന്നവര്‍ കോറിയിട്ട ഓര്‍മപ്പെരുക്കങ്ങള്‍.പാഞ്ഞുപോയ ചൂളം വിളിയുടെ അവസാനത്തെ രോദനം പോലെ പൊട്ടിയടര്‍ന്ന്‌ പഴകി ദ്രവിച്ച റെയില്‍വേ പാത????..


ധനുഷ്‌ക്കോടി!! തെക്കേ ഇന്ത്യയിലെ അവസാനത്തെ റെയില്‍വേ സ്റ്റേഷന്‍.ഒരു അപായ സിഗ്നലിനും രക്ഷിക്കാനാകാതെ കടല്‍ ഭക്ഷിച്ച പ്രേതനഗരം.


ഇടതൂര്‍ന്ന മുള്‍ച്ചെടികള്‍.ആള്‍ത്തിരക്കുകള്‍ കുതിച്ചുപാഞ്ഞ വഴികള്‍ വിജനം.ഒരു കിളിയൊച്ച പോലും കേള്‍ക്കാത്ത മൗനം.പിന്നില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തല ഉയര്‍ത്തിയുള്ള ആക്രോശം.മുന്നിലെ ഇന്ത്യന്‍ മഹാസമുദ്രം അരുവി പോലെ?.


അയ്യാ,വാങ്കോ, പ്രച്‌നം പറയട്ടുമാ?? തമിഴില്‍ പൊതിഞ്ഞ വാര്‍ദ്ധക്യത്തിന്റെ
ഇരുള്‍മൊഴി.മുള്‍ച്ചെടികള്‍ക്കിടയിലെ കുടിലില്‍ നിന്നും സ്‌ത്രീ രൂപം.അരണ്ട വെളിച്ചമുള്ള കുടിലില്‍ സെന്തില്‍ ആണ്ടവനും രാമനാഥനും ഹനുമാനും ഇടംപിടിച്ചിരിക്കുന്നു.ഒരു ശ്‌മശാനത്തിന്റെ എല്ലാ ദുരന്തങ്ങളും കോറിയിട്ട മുഖം,കാളിയമ്മ!


കാളിയമ്മ പ്രശ്‌നം പറയും.ഭൂതവും ഭാവിയും വര്‍ത്തമാനവും.പ്രവചനങ്ങള്‍ക്കു മുമ്പേ തിരയും കൊടുങ്കാറ്റും മണ്ണിലടക്കിയ നിലവിളികള്‍ക്കു പുറത്തിരുന്ന്‌ കാളിയമ്മ പറഞ്ഞുതുടങ്ങി.


'ധനുഷ്‌ക്കോടിക്ക്‌ രാമായണത്തിന്റെ സുഗന്ധമുണ്ട്‌.അതുകൊണ്ടാണിവിടം തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ടതായത്‌.ധനുഷ്‌ക്കോടിയില്‍ നിന്ന്‌ ശ്രീലങ്കയിലെ തലൈമന്നാറിലേക്ക്‌ കടല്‍വഴി പതിനഞ്ച്‌ കിലോമീറ്ററേയുള്ളു.ചെറിയ ബോട്ടുകള്‍ തലൈമന്നാറിലേക്ക്‌ പോകാന്‍ തുറമുഖത്ത്‌ എപ്പോഴും കാത്തുകിടക്കും.ബ്രിട്ടീഷുകാര്‍ റെയില്‍വേ സ്റ്റേഷന്‍ പണിഞ്ഞതിനു കാരണമിതാണ്‌.കോട്ടയത്തു നിന്നും കോയമ്പത്തൂര്‍ നിന്നും ഒറ്റ ടിക്കറ്റില്‍ കൊളംബോയിലെത്താം.ധനുഷ്‌ക്കോടി വരെ ട്രെയിന്‍.ബോട്ടില്‍ തലൈമന്നാറില്‍.
ബംഗാള്‍ ഉള്‍ക്കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയിലെ ചെറിയ മണല്‍ത്തിട്ട.ധനുസ്സുപോലെ നീണ്ട മണല്‍പ്രദേശം. തിരമാല ആഞ്ഞൊന്നു കൈനീട്ടിയാല്‍ മറുകരയിലെത്തും.റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ആശുപത്രി,സ്‌കൂള്‍,ക്രിസ്‌ത്യന്‍ പള്ളി,പോസ്റ്റാഫീസ്‌ ?
ധനുഷ്‌ക്കോടി ചെറു നഗരമായിരുന്നു.'


കാളിയമ്മ വിദൂരതയില്‍ മുഖം നട്ടാണ്‌ ഭൂതകാലം പറഞ്ഞത്‌.നട്ടുച്ചയ്‌ക്കും പടിഞ്ഞാറേ കടല്‍ചെരിവില്‍ കാര്‍മേഘങ്ങള്‍ കനത്തു കിടന്നു.


1964 ഡിസംബര്‍ 22.രാമേശ്വരത്തെ കടലിന്‌ അന്ന്‌ വല്ലാത്ത ദേഷ്യം.തിരക്കൈകള്‍ക്ക്‌ ഒടുങ്ങാത്ത ക്രൗര്യം.ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചുഴലി രൂപം കൊണ്ടിരുന്നു.പക്ഷെ രാമേശ്വരത്തെയും ധനുഷ്‌ക്കോടിയെയും ചുറ്റി എത്രയോ ചുഴലിക്കാറ്റുകള്‍ കടന്നു പോയിരിക്കുന്നു.
പതിവുപോലെ പാമ്പന്‍ - ധനുഷ്‌ക്കോടി 653-ാം നമ്പര്‍ പാസഞ്ചര്‍ യാത്ര തുടങ്ങിക്കഴിഞ്ഞു.നൂറ്റിപ്പത്ത്‌ യാത്രക്കാരും അഞ്ച്‌ ഉദ്യോഗസ്ഥരും തീവണ്ടിയിലുണ്ടായിരുന്നു.തദ്ദേശിയരും ടൂറിസ്റ്റുകളും യാത്രക്കാരായുണ്ട്‌.സഞ്ചാരിക്ക്‌ ഈ ട്രെയിന്‍ യാത്ര ഒരു ഉത്സവമാണ്‌. പനയും കുറ്റിച്ചെടികളും നിറഞ്ഞ മണല്‍ക്കരയിലൂടെ കടലിന്റെ ഒളിച്ചുകളി കണ്ടൊരു യാത്ര.


തീവണ്ടിയുടെ വേഗക്കുതിപ്പില്‍ കാറ്റിന്റെ ശൗര്യം യാത്രക്കാര്‍ അറിഞ്ഞില്ല.ട്രെയിന്‍ മന്നാര്‍ ബേ കടന്നു.പന്ത്രണ്ട്‌ കിലോമീറ്ററോളമുണ്ട്‌ ഇനി ധനുഷ്‌ക്കോടിക്ക്‌.കടല്‍ക്കാഴ്‌ച ഇനി സുവ്യക്തമാണ്‌.തിരയിരമ്പങ്ങള്‍ യാത്രക്കാര്‍ അനുഭവിച്ചു തുടങ്ങി.തിരമാലകള്‍ ആകാശം കാണാന്‍ കുതിക്കുന്നു.സമയം രാത്രി 11.55 .റെയില്‍വേ സ്റ്റേഷന്‍ എത്താന്‍ ഇനി അല്‌പസമയം മാത്രം.തീവണ്ടിയുടെ ഒച്ചക്കും നീണ്ട സൈറണുമൊപ്പം കാറ്റിന്റെ മുഴക്കം ഇടിയൊച്ചപോലെ കുതറി.ആയിരം കൈകള്‍കൊണ്ട്‌ വീശിയെറിഞ്ഞ്‌ സംഹാരത്തിന്റെ തീക്കണ്ണ്‌ തുള്ളി മരണം പല്ലിളിച്ചു.തീവണ്ടി പാളത്തില്‍ നിന്ന്‌ കടല്‍ച്ചുഴിയിലേക്കു വലിച്ചെറിയപ്പെട്ടു.ആര്‍ത്തനാദങ്ങളെ രാക്ഷസത്തിരകള്‍ കോരിമാറ്റി.പത്തു കിലോമീറ്ററോളം ദ്വീപില്‍ കടല്‍ പാഞ്ഞു നടന്നു.കെട്ടിടങ്ങളുടെ മേല്‍ക്കൂര ആകാശത്ത്‌ പട്ടം പറന്നു.കടല്‍ കോരിയെറിഞ്ഞ മണല്‍ക്കൂമ്പാരങ്ങള്‍ക്കടിയില്‍ ആയിരത്തി എണ്ണൂറോളം തദ്ദേശീയര്‍ അവസാനത്തെ ഉറക്കത്തിലാണ്ടു.

ഭീതിയുടെ ഇരുണ്ട തിളക്കം കാളിയമ്മയുടെ കണ്ണുകളില്‍ നിറഞ്ഞു.






പിന്നെ ഇവിടം ആര്‍ക്കും വേണ്ടാതായി.എല്ലാം തകര്‍ന്നില്ലേ? ഒരു ജീവിയെപ്പോലും ബാക്കി വച്ചില്ല.കാളിയമ്മ ചൂണ്ടിയ കാഴ്‌ചകള്‍ ഭീതിദം.മദ്രാസ്സ്‌ ഗവണ്‍മെന്റ്‌ പറഞ്ഞു, ?ഇത്‌ പ്രേത നഗരമാണ്‌.വാസയോഗ്യമല്ല.?. 'ഇപ്പോ ഞങ്ങള്‍ ചിലര്‍ മാത്രം.'.

വാക്കുകള്‍ വിറങ്ങലിച്ച ആ നിമിഷത്തില്‍ തിരയൊച്ചകള്‍ ചുറ്റിലും മുഴങ്ങിക്കൊണ്ടിരുന്നു.

നേരം വൈകുന്നു.അസ്‌തമയത്തിനു മുമ്പ്‌ ഇവിടം വിടണമെന്ന്‌ ഗൈഡ്‌ ഓര്‍മ്മിപ്പിച്ചു.ഫോട്ടോയെടുക്കുന്നത്‌ കാളിയമ്മ വിലക്കി.
കുടിലിനു പുറത്തിറങ്ങി.എഴുന്നുനില്‍ക്കുന്ന റെയില്‍ സ്റ്റേഷന്റെ അസ്ഥികൂടം പറയാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

ഗൈഡ്‌ തൊട്ട്‌ മുന്നിലെ കിണര്‍ചൂണ്ടി.വെള്ളം കോരി കുടിക്കാന്‍ പറഞ്ഞു.ഒരു തൊട്ടി വെള്ളം കോരി.മുഖം കഴുകി.കുടിച്ചു.ശുദ്ധജലം.ഒട്ടും ഉപ്പു രസമില്ല.കടല്‍ത്തീരത്തെ വെള്ളത്തിനു രാസമാറ്റമോ? ഇതാണോ ധനുഷ്‌ക്കോടിയിലെ കോടിതീര്‍ത്ഥം?
കടലില്‍ കണ്ണീരുപ്പ്‌ കലങ്ങിയപ്പോള്‍ കിണര്‍വെള്ളം തെളിഞ്ഞതാണോ?