2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

വിചാരം

                                       മാണിക്യക്കല്ല്‌
            വണ്ണാമല സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ ഏതോ ക്ലാസ്സ്‌ മുറിയില്‍ മൂരിയിട്ടെണീറ്റ തെരുവ്‌ നായയും മോന്തായം കുത്തിയ പള്ളിക്കൂടവും ജട്ടിയും മൊട്ടയും വില്‍ക്കുന്ന മാഷന്മാരും ഇരട്ടപ്പേരു വിളിച്ച്‌ പുകയ്‌ക്കുന്ന സാറും കുട്ടിയും പുതിയ കാലത്തെ ഒരല്‌പം അതിശയ കാഴ്‌ചകളാണ്‌.പക്ഷെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ ചിതലരിക്കാന്‍ ഇതൊക്കെ തന്നെ കാരണം.
          അദ്ധ്യാപനം സാമൂഹ്യവൃത്തിയാണെന്ന ചിന്ത മറന്ന്‌ സൈഡ്‌ ബിസിനസ്സു നടത്തുന്നവര്‍,കുട്ടികളൊഴിഞ്ഞ ക്ലാസ്സ്‌ മുറി ഫാക്‌ടംഫോസ്‌ ഗോഡൗണാക്കിയയവര്‍,പൊതുവിദ്യാഭ്യാസം രക്ഷിക്കാന്‍ സ്‌കൂളില്‍ വരാതെ കാല്‍നടപ്രചരണ ജാഥ നടത്തുകയും എന്നാല്‍ സ്വന്തം മക്കളെ സ്വകാര്യ അണ്‍എയ്‌ഡഡ്‌ സി.ബി.എസ്‌.ഇ വിദ്യാലയങ്ങളില്‍ ചേര്‍ത്ത്‌ ആദര്‍ശം കൈചുരുട്ടി എറിയുന്ന സംഘടനാപ്രവര്‍ത്തകരായ മാഷന്മാര്‍,എല്ലാ അര്‍ത്ഥത്തിലും ഉറങ്ങാന്‍ മാത്രം ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷങ്ങള്‍,മധുരമായി ഒന്നും കുട്ടികള്‍ക്ക്‌ പങ്കു വയ്‌ക്കാനില്ലാതെ സ്റ്റാഫ്‌ മുറിയില്‍ ലഡു മാത്രം പങ്കുവയ്‌ക്കുന്നവര്‍,രണ്ടു ചക്രം കിട്ടുന്നിടത്ത്‌ പഠനം നാല്‌ ദിവസം മുടങ്ങിയാലും വേണ്ടില്ല ഒഴുകി പോകുന്നത്‌ വഴുതാതെ പിടിക്കുന്ന കേമന്മാര്‍- ജൂണിലെ ആറാം പ്രവൃത്തി ദിനത്തിലും തലതൊട്ട്‌ എണ്ണുന്ന ഏകദിന കണക്കെടുപ്പിലും അങ്കലാപ്പിന്റെ തുഞ്ചത്തും പിന്നെ നെഞ്ചത്തും മാഷന്മാര്‍ കൈവയ്‌ക്കുമ്പോള്‍, എല്ലാം സ്വയം ഏറ്റുപറയുകയാണോ?
                        പൃഥീരാജ്‌ ചിത്രമായ മാണിക്യക്കല്ലിന്റെ സിനിമാ നിരൂപണമല്ലിത്‌.അദ്ധ്യാപക പരിശീലനക്കളരിയിലും സംഘടനാ ചര്‍ച്ചകളിലും മാറ്റി വയ്‌ക്കുന്നതോ പറയാന്‍ ആഗ്രഹിക്കാത്തതോ ആയ വിഷയം, കേരളത്തിലെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അദ്ധ്യാപകര്‍ തീര്‍ച്ചയായും തിരിച്ചറിയേണ്ട സത്യം.
പുതിയ പാഠ്യപദ്ധതിയും ഭൗതിക സാഹചര്യങ്ങളിലെ മുന്നേറ്റവും കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പഠനപ്രവര്‍ത്തനവും സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും തുടര്‍ച്ചയായ അദ്ധ്യാപക പരിശീലനവും തത്സമയ പിന്തുണാ സംവിധാനവും ഒക്കെ ഉണ്ടായിട്ടും ക്ലാസ്സ്‌ മുറികള്‍ എന്തേ ശൂന്യമാകുന്നു.നാട്ടുകാര്‍ക്ക്‌ എന്തുകൊണ്ട്‌ സര്‍ക്കാര്‍ സ്‌കൂളില്‍ അത്മവിശ്വാസം ജനിക്കുന്നില്ല.ഒരുലക്ഷത്തി തൊണ്ണൂറ്റി ആറായിരം കുട്ടികള്‍ മുന്‍വര്‍ഷത്തേതില്‍ നിന്ന്‌ കുറവു വന്നപ്പോള്‍ ജനസംഖ്യാനിയന്ത്രണ പദ്ധതിയുടെ ചെവിക്കു പിടിക്കുകയാണോ മറുപടി.അണ്‍എയ്‌ഡഡ്‌,സി.ബി.എസ്‌.ഇ വിദ്യാലയങ്ങളില്‍ കുട്ടികള്‍ അതേ സമയം ഇരച്ചുകയറുന്നുമുണ്ട്‌.
മറ്റു സംസ്ഥാനങ്ങളും കേന്ദ്രസിലബസ്സുകാരും മാതൃകയാക്കിയ പാഠ്യപദ്ധതിയെ എത്രത്തേളം ആത്‌മാര്‍ത്ഥമായി പിന്തുടരാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്‌.ക്ലബ്ബ്‌ പ്രവര്‍ത്തനവും സര്‍ഗ്ഗാത്മക പ്രവര്‍ത്തനവും വിഷയത്തോടുള്ള ആത്‌മാര്‍ത്ഥതയും വഴി പള്ളിക്കൂടങ്ങള്‍ എത്രത്തോളം സജീവമാകുന്നു.ഇതിനു വേണ്ട സമയം ഉപരിവര്‍ഗ്ഗ ധനസമ്പാദന വാണിജ്യമാര്‍ഗ്ഗങ്ങളുടെപിന്നാമ്പുറത്ത്‌അടയിരിക്കുമ്പോള്‍സാമൂഹ്യപ്രവര്‍ത്തനാധിഷ്‌ഠിത അദ്ധ്യാപക സങ്കല്‌പം തകര്‍ന്നു വീഴുന്നു.
              സമൂഹത്തിന്‌ ആത്മവിശ്വാസം കൊടുക്കുന്നത്‌ അദ്ധ്യാപകരാണ്‌.സാറിന്റെ വഴി നാടിന്റെ വഴിയായി കാണുന്നവരാണ്‌ ഏറെ ആളുകളും.സ്റ്റേറ്റ്‌ സിലബസ്സിനെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയുന്നത്‌ മാഷന്മാര്‍ക്ക്‌ തന്നെ.പക്ഷെ ഡി.പി.ഇ.പി കാലം മുതല്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതും മാഷന്മാര്‍ തന്നെ.സ്വന്തം മക്കളെ അണ്‍എയ്‌ഡഡ്‌ -സി.ബി.എസ്‌.ഇ വിദ്യാലയങ്ങളിലേക്ക്‌ ബസ്സ്‌ കയറ്റിവിട്ട്‌ സ്വന്തം സ്‌കൂളിലെ നാട്ടാരുടെ മക്കളെ പഠിപ്പിക്കാന്‍ പടി കയറുന്ന അദ്ധ്യാപകരാണ്‌ വിദ്യാലയങ്ങളുടെ കടയ്‌ക്കല്‍ ആദ്യത്തെ ആണി തറച്ചത്‌.സാറന്മാര്‍ സമൂഹത്തിന്‌ നല്‍കിയ സന്ദേശമാണത്‌.മാഷന്മാര്‍ സ്വന്തം മക്കളെ നടത്തിയ വഴിയിലൂടെ നാട്ടുകാരും കുട്ടികളെ നടത്തി.അതെങ്ങനെ തെറ്റാവും.അവിടെയും നില്‍ക്കാതെ എസ്‌.എസ്‌.എ,ബി.ആര്‍.സി,ഡി.ആര്‍.ജി,എസ്‌.ആര്‍.ജി മാഷന്മാരും മക്കളെ കൂടുമാറ്റി പാര്‍പ്പിച്ച്‌ വരേണ്യ(വിദ്യാഭ്യാസ?) സംസ്‌ക്കാരം നേടിയെടുത്ത സന്തോഷത്തില്‍ ക്ലസ്റ്റര്‍ പരിശീലനങ്ങളില്‍ പാഠ്യപദ്ധതിയുടെ പുരോഹിതവേഷം അണിയുന്ന ലജ്ജാകരമായ പ്രവൃത്തി തുടരുമ്പോള്‍ രണ്ടാമത്തെ ആണി അവരും തറച്ചു.
സ്വന്തം സിലബസ്സില്‍ വിശ്വാസമില്ലാത്തവര്‍ വേനലവധിക്കാലത്ത്‌ 'കുട്ടികളെ പിടിക്കാന്‍' നാടുതെണ്ടുമ്പോള്‍ അതിന്റെ യുക്തിയെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും.അദ്ധ്യാപകരുടെ പ്രൊട്ടക്ഷനു വേണ്ടി ധര്‍ണ നടത്തുന്നവര്‍ സ്വന്തം കുട്ടികളെ മാതൃവിദ്യാലയത്തിലേക്ക്‌ തിരിച്ചു വിടാന്‍ അദ്ധ്യാപകര്‍ക്ക്‌ നല്ല ബുദ്ധി തോന്നാന്‍ വേണ്ടിയല്ലേ സത്യാഗ്രഹമിരിക്കേണ്ടത്‌.
                  സ്വതന്ത്രവും സുതാര്യവുമായ ഇച്ഛാശക്തിയും കര്‍മ്മശേഷിയുമാണ്‌ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യത്തിന്‌ അടിസ്ഥാനം.സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 'പ്രൊഫഷണലിസം'കടന്നുവരേണ്ടിയിരിക്കുന്നു.സ്റ്റാഫ്‌ റൂം, നിറയെ വെളിച്ചമുള്ള ഒരു ഇടമാകണം.ആ വെളിച്ചം വരേണ്ടത്‌ മനസ്സില്‍ നിന്നും.ക്ലാസ്സ്‌ മുറികളില്‍ ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നവര്‍ ഒറ്റ അദ്ധ്യാപക ഗ്രൂപ്പിന്റെ വക്താക്കള്‍ മാത്രമാകണം.അതില്ലാതെ വരുമ്പോഴാണ്‌ സ്റ്റാഫ്‌ റൂമില്‍ വെളിച്ചം കുറയുന്നത്‌.ആ ഇരുട്ട്‌ കുട്ടികളെയും അവരുടെ പഠനത്തെയും ബാധിക്കും.
ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കുന്ന വ്യക്തിപരമായ ശ്രദ്ധ കാലിക വിദ്യാലയ പ്രവര്‍ത്തങ്ങളില്‍ അനിവാര്യമാണ്‌.കരിങ്കല്‍ക്കുഴി കരുണനെപ്പോലെ വാറ്റും കോടയും കന്നാസുമായി വലിയൊരു സമൂഹം പുറത്തുണ്ട്‌.പൊതുവിദ്യാലയം നാടിന്നഭിമാനം തന്നെയാണ്‌.എത്ര കാതങ്ങള്‍ പിന്നിട്ടാലും മനസ്സില്‍ ത്രസിക്കുന്ന അക്ഷരമുറ്റം.അതൊരു മാണിക്യക്കല്ലാണ്‌.കാക്കപ്പൊന്ന്‌ കണ്ട്‌ കണ്ണുകടഞ്ഞവര്‍ അത്‌ തിരിച്ചറിയുന്നില്ലെന്ന്‌ മാത്രം.