2011, ഏപ്രിൽ 16, ശനിയാഴ്‌ച

ഓര്‍മ്മ

                                       ആടു ജീവിതം 

        തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ച്‌ മുപ്പതിനുള്ള 'ഹോളി ഫാമിലിയില്‍' ശ്രീധരന്‍ മാഷുണ്ടാവും. മുക്കം പുഴയിലെ മുങ്ങിക്കുളി,ഫുഡ്‌ബോള്‍ മാച്ച്‌, തലേന്നത്തെ ഉച്ചയൂണിന്റെ ഗംഭീരപ്പുളിശ്ശേരി.നാടകാനുഭവങ്ങള്‍ ഇങ്ങനെ മുക്കത്തെ കഥകളുമായാണ്‌ വരവ്‌.ആലക്കോട്‌ സ്‌കൂളിലെ മാഷാണ്‌ അദ്ദേഹം.
       പന്ത്രണ്ട്‌ വര്‍ഷം മുമ്പുള്ള കഥ..മാഷ്‌ അന്ന്‌ അവിവാഹിതനാണ്‌.എല്ലാ വെള്ളിയാഴ്‌ചയും വൈകിട്ട്‌ നാട്ടിലേയ്‌ക്ക്‌ പോകും.കോഴിക്കോട്‌ മുക്കമാണ്‌ സ്വദേശം.കുടുംബത്തില്‍ അമ്മ ഒറ്റയ്‌ക്കാണ്‌.അമ്മയെക്കാണാനുള്ള പോക്കാണ്‌ ആഴ്‌ചതോറും.ഒരു വെള്ളിയാഴ്‌ച മാഷ്‌ കോഴിക്കോട്‌ എത്തിയപ്പോള്‍ മുക്കത്തേയ്‌ക്കുള്ള അവസാനവണ്ടിയും പൊയ്‌ക്കഴിഞ്ഞു.നേരെ തിയറ്ററിലേക്ക്‌ വിട്ടു,സെക്കന്റ്‌ ഷോയ്‌ക്ക്‌.അതുകഴിഞ്ഞ്‌ പുലരും വരെ ബസ്സ്‌റ്റാന്‍ഡില്‍.
           ചാരുബഞ്ചിലെ ഉറക്കത്തിനിടയില്‍ മാഷെ ആരോ തൊട്ടുവിളിച്ചു.ഒരു കൊച്ചു പെണ്‍കുട്ടി.കണ്ണീര്‍ മേഘങ്ങള്‍ തിങ്ങിയ മുഖം.വിശപ്പിന്റെ ദൈന്യം ആ മുഖത്തുണ്ട്‌.നീട്ടിയ കൈകളില്‍ ആഹാരമാണ്‌ അവളുടെ പ്രതീക്ഷ. തെരുവ്‌ സ്ഥിരം താവളമാക്കിയവരുടെ കുടുംബത്തിലെ പെണ്‍കുട്ടി.കൈയില്‍ തടഞ്ഞ രൂപയെടുത്ത്‌ കുട്ടിക്ക്‌ നല്‍കി.പക്‌ഷെ വെറുമൊരു പേപ്പര്‍ കഷണത്തിന്‌ അര്‍ദ്ധരാത്രിയില്‍ വിശപ്പടക്കാനാവില്ലെന്ന്‌ അതിനറിയാം.രൂപ വാങ്ങിയില്ല.അവള്‍ തിരിഞ്ഞു നടന്നു.ഇതു പറയുമ്പോള്‍ മാഷിന്റെ തൊണ്ടയിടറി.

ഒറ്റ രാത്രിയിലെ ഉറക്കച്ചടവ്‌ ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക്‌ തുറന്നു വച്ചു തരും.


         മാസങ്ങള്‍ കഴിഞ്ഞു.പൂജ അവധിക്ക്‌ തിരുവനന്തപുരത്തേയ്‌ക്കുള്ള മടക്കയാത്ര.രാത്രി ഒരു മണിക്ക്‌ ഞാന്‍ തൃശ്ശുരെത്തി.ഉറങ്ങാത്തവരുടെ താവളമാണത്‌.കോയമ്പത്തുരെയ്‌ക്കും അനന്തപുരിയിലേക്കും പോകേണ്ടവരുടെ തിരക്ക്‌.ഉറങ്ങുന്നവരെയും വിളിച്ചുണര്‍ത്തി സ്വന്തം ബസ്സിലേക്ക്‌ ക്ഷണിക്കുന്ന തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ടിന്റെ കണ്ടക്‌ടര്‍.രാത്രിയിലും പകല്‍ത്തിരക്കിന്റെ പൊടിപൂരത്തില്‍ പത്തുവയസ്സു വരുന്ന ആണും പെണ്ണും കണ്‍മുമ്പില്‍.ചിരിച്ചു കൈനീട്ടി ഒറ്റ നില്‍പ്പാണ്‌.ഉള്ളു പിടഞ്ഞു.എന്റെ സഹോദരിക്ക്‌ ഈ പ്രായത്തില്‍ രണ്ട്‌ കുട്ടികളുണ്ട.്‌ അവര്‍ക്കു വേണ്ടി വാങ്ങിയ കോഴിക്കോടന്‍ ഹല്‍വ ബാഗില്‍ സൂക്ഷിച്ചിട്ടുണ്ട്‌.അച്ഛനും അമ്മയും അടുത്തു കിടത്തി മൂടി പുതപ്പിച്ച്‌ , ഇടയ്‌ക്കു കണ്‍തുറന്ന്‌ മുത്തം കൊടുത്ത്‌, അവര്‍ ഇപ്പോള്‍ നല്ല ഉറക്കത്തിലാവും.
            ചിരി മായാതെ അവര്‍ ഇപ്പോഴും മുന്നിലുണ്ട്‌.എന്റെ മനസ്സിലെ വികാരങ്ങളെന്തെന്ന്‌ പറയാനറിയില്ല.പത്തുരൂപ നോട്ടെടുത്ത്‌ നീട്ടി.രണ്ടുപേരും ഒത്തു വാങ്ങി; ചിലച്ചോടി പറന്നു.പാഞ്ഞെത്തുന്ന ബസ്സിന്റെ ബോര്‍ഡ്‌ നോക്കി തത്രപ്പെട്ട്‌ ഉള്ളില്‍ കടന്നു.സൈഡ്‌ സീറ്റിലിരുന്നു.വീണ്ടും അതാ അവര്‍.ചിരി മാഞ്ഞിട്ടില്ല.നോക്കി നില്‍ക്കുന്നുണ്ട്‌.എന്തിന്‌? എന്തു പരിചയം? ബസ്സ്‌ ചലിക്കാന്‍ തുടങ്ങി.ആ അര്‍ദ്ധരാത്രിയില്‍ എനിക്ക്‌ പരിചയക്കാര്‍ ആരുമില്ലാത്ത ആ നഗരത്തില്‍ നിന്ന്‌ രണ്ട്‌ കുട്ടികള്‍ 'റ്റാറ്റ' പറയാന്‍ തുടങ്ങി. 
കഴിഞ്ഞ വര്‍ഷം.കുട്ടികളുമൊത്ത്‌ തെന്മലയില്‍ പോയി.ഒരു പരിസ്ഥിതി സൗഹൃദ സഞ്ചാരം.ചിത്രശലഭങ്ങളെ കണ്ട്‌ ബസ്സില്‍ കയറുമ്പോള്‍ അതാ, ആകെ ക്ഷീണിച്ച മുഖം,പ്രതീക്ഷയുള്ള കണ്ണുകള്‍.ബസ്സിലിരുന്ന്‌ കടലയും ചെറുപഴവും തിന്നുന്ന കുട്ടികളുടെ വായിലേക്ക്‌ വിശപ്പിന്റെ ആഴങ്ങളില്‍ നിന്ന്‌ പൊരിയുന്ന നോട്ടം.
            കുട്ടികളുടെ കമന്റ്‌, ?സാറേ,പാത്തുമ്മയുടെ ആടാണ്‌?.കറുപ്പില്‍ വെള്ള പുള്ളികളുള്ള ആട്‌.ആകെ അലഞ്ഞു തീര്‍ന്ന മട്ട്‌.കുട്ടികളിലാരോ പുറത്തേയ്‌ക്കിട്ട പഴത്തൊലി ചാടി വീണു നക്കിയെടുത്തു.വീണ്ടും പ്രതീക്ഷയോടെ ഓരോരുത്തരെയും നോക്കി.പുറത്തേയ്‌ക്കിട്ട പഴത്തൊലി ആവേശത്തോടെ തിന്നു.ബസ്സ്‌ നീങ്ങി.തലചെരിച്ച്‌ അവസാനമായി ബസ്സിലേക്ക്‌ ഒന്നു കൂടി നോക്കി.പിന്നെ പിന്നിലേക്ക്‌ മാറി ആരെയോ കാത്തു നിന്നു.
            ജീവിതത്തിന്റെ വഴിക്കവലയില്‍ മേഞ്ഞു നടക്കാന്‍ മാത്രം വിധിക്കപ്പെട്ട ചില ജീവിതങ്ങള്‍.സംഭവബഹുലമായ വര്‍ണ്ണാഭമായ ആര്‍ഭാടം നിറഞ്ഞ ജീവിതങ്ങള്‍ക്കിടയ്‌ക്ക്‌ ഒന്നുമല്ലാത്ത ചിലര്‍.ഓര്‍മ്മകളുടെ വഴിത്തിണ്ണയില്‍ ഒറ്റയ്‌ക്കിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഇവരും കൂട്ടിരിക്കാറുണ്ട്‌.