2019, ഡിസംബർ 4, ബുധനാഴ്‌ച

യാത്ര




                 ദേവപ്രയാഗിലെ മിന്നാമിനുങ്ങുകള്‍


ദേവപ്രയാഗിലേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങളെക്കുറിച്ചു വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതിപ്പോയത്.വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ജനസംഗമമായിരുന്നു അലഹബാദിലെ കുംഭമേള.2019 ജനുവരി മുതല്‍ മാര്‍ച്ച് 4 വരെ ത്രിവേണി സംഗമത്തിലേക്ക് പ്രവഹിച്ച ജനത്തിന്റെ അളവ് അമ്പരപ്പിക്കുന്നതായിരുന്നു.


മൂന്നു വര്‍ഷം മുമ്പ് വേനല്‍ക്കാലത്ത് ഈ നദിക്കരയില്‍ പരസഹസ്രം മണല്‍ത്തരികളും ഏതാനും ചില ചെറിയ മനുഷ്യരും മാത്രം ഒരു വൈകുന്നേരത്ത് ഒത്തുകൂടിയത് ഓര്‍ത്തു പോകുന്നു.
തലേന്നു രാത്രിയിലെ ഉറക്കമില്ലാത്ത ട്രെയിന്‍ യാത്ര വല്ലാതെ തളര്‍ത്തി.ദല്‍ഹിയില്‍ നിന്ന് അലഹബാദിലേക്ക് സെക്കന്റ് ക്ലാസ്സ് ബോഗിയില്‍ രസിച്ചും സാഹസപ്പെട്ടും സഹിച്ചും ഒരു യാത്ര. കൂരയില്ലാത്ത ഉത്തരേന്ത്യന്‍ പാവങ്ങള്‍ പാതി രാത്രിയില്‍ തലചായ്ക്കുന്നത് ട്രെയിനിലാണെന്ന് മരവിപ്പോടെ മനസ്സിലാക്കി.നിലത്ത് ഉറങ്ങുന്നവന്റെ തലയ്ക്കുമുകളിലൂടെ കത്തുന്ന സ്റ്റൗവും ചൂട് കാപ്പിയുമായി തിരക്കിനിടയില്‍ കാപ്പിക്കച്ചവടക്കാരന്റെ സാഹസിക ട്രപ്പീസ്.തോക്കുമായി യാത്രക്കാര്‍ക്കിടയിലൂടെ ക്രൗര്യം മുഖത്തു തേച്ച് റെയില്‍വേ പോലീസ്.ഒന്നു രസിച്ചെങ്കിലും ഇരിയ്ക്കാന്‍ ഇടം കിട്ടാതെയുള്ള നില്‍പ്പില്‍ ഉറക്കം കൂടുകൂട്ടി.പ്രേംചന്ദ് ചെവിയില്‍ പറഞ്ഞു ഇതാണ് ഇന്ത്യയെ കണ്ടെത്തല്‍.


പുലര്‍ച്ചെ അലഹബാദിലെത്തിയപ്പോള്‍ ഒന്നു തീര്‍ച്ചയാക്കി.ഒരു താവളം.അങ്ങനെ യാത്രയുടെ എട്ടാം ദിനത്തില്‍ ഒരു ചെറിയ ലോഡ്ജില്‍ കയറിക്കൂടി.ഉച്ചവരെ പരിസരം മറന്ന് ഉറങ്ങി.കടുത്ത ചൂട്.പ്രയാഗിലേക്ക് പൊള്ളുന്ന ചൂടില്‍ യാത്ര പ്രയാസം തന്നെ.
ഓട്ടോറിക്ഷയില്‍ നഗരം ചുറ്റി ദേവപ്രയാഗിലേക്ക് കടന്നു.വായിച്ചറിവും റിക്ഷാക്കാരന്റെ വാമൊഴിയും കൂട്ടുപകര്‍ന്നു.


ദേവപ്രയാഗിന് പുണ്യനദികളുടെ സംഗമ സ്ഥാനമെന്നര്‍ത്ഥം.ഗംഗയും ഭാഗീരഥിയും അളകനന്ദയും ഒത്തു ചേരുന്നത് ഇവിടെയാണ്.ഗരുഡന്‍ അമൃതകുംഭവുമായി പോയപ്പോള്‍ അമൃത് തുളുമ്പി വീണ ഇടങ്ങളിലൊന്നാണ് ദേവപ്രയാഗ്.രാമകഥയും മഹാഭാരതവും ഓര്‍ത്ത് റിക്ഷാഡ്രൈവര്‍ വീണ്ടും നദിയുടെ പുണ്യത്തെ ഓര്‍മ്മിപ്പിച്ചു.രാമനും ദശരഥനും ദോഷപരിഹാരം ചെയ്‌തത് ഈ നദീതീരത്താണത്രേ.പാണ്ഡവര്‍ ബദരീനാഥ ദര്‍ശനത്തിന് മുന്നോടിയായി ശരീരശുദ്ധി വരുത്തിയതും ഇവിടെയായിരുന്നു.


കഥയുടെ കെട്ടഴിയുമ്പോള്‍,വിശാലമായ മൈതാനത്ത് ഞങ്ങളെത്തി.പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണകുംഭമേളക്ക് ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ വന്നു നിറയുന്നത് ഇവിടെയാണ്.
മരത്തണലിലെ വൃദ്ധന്‍,മേഞ്ഞുനടക്കുന്ന രണ്ടു പശുക്കള്‍,ഉറുമ്പുകളെപ്പോലെ നടന്നു നീങ്ങുന്ന ചിലര്‍......... വിജനത വിതാനിച്ച വീദൂരദീര്‍ഘമായ മൈതാനപ്പരപ്പിന്റെ വലതുഭാഗത്ത് പ്രയാഗ ഗിരികോട്ട.ഇന്നത് മിലിട്ടറിയുടെ പ്രധാന താവളം.

നദീദീരം പ്രശാന്തമാകുന്നത് വൈകുന്നേരങ്ങളിലാണ്.ഒച്ച വഴി മാറി, വെളിച്ചം പതിയെ വേര്‍പിരിഞ്ഞ് ,ഇരുള്‍ മേലാപ്പുകെട്ടിത്തുടങ്ങുന്ന ഈ നിമിഷം നദിക്കരയിലിരിക്കണം.സ്വച്ഛമാണ് നദിയുടെ വിന്യാസം.പ്രളയ പയോധി കഴിഞ്ഞാല്‍ നദിക്ക് ഗൗരവം കൂടും.ജീവിതത്തിന്റെ ഗഹനത പോലെ സൗമ്യസാരമായ് ഒരു മന്ദപ്രവാഹം.ഹെസ്സേയുടെ സിദ്ധാര്‍ത്ഥയില്‍ നദി കഥ പറഞ്ഞത് ഈ നദീതീരത്തുവച്ചായിരിക്കാം.
കടത്തു വള്ളങ്ങള്‍ നിരയായ് കാത്തുകിടപ്പുണ്ട്.ത്രിവേണിയിലേക്ക് തുഴഞ്ഞാണ് ആ ജീവിതങ്ങള്‍ കരകയറുന്നത്.യമുനയില്‍ ഒന്ന് വിശാലമായി തുഴയാനും അവര്‍ ഒരുക്കമാണ്.ചില്ലറത്തുട്ടുകള്‍ക്ക് കുറച്ചുകൂടി കനം കൂടും.പക്ഷെ വിജനതീരത്തിന്റെ ഭംഗി അവരുടെ മുഖത്തില്ല,നിരാശ മാത്രം.


വായിച്ചറിഞ്ഞ വഴിത്തിരിവുകളിലെല്ലാം ജന നിബിഡമായ സായന്തനം ദേവപ്രയാഗ് വിളിച്ചു പറയുന്നുണ്ട്.ത്രിവേണി സംഗമത്തിന്റെ അലൗകികതയില്‍ മനസ്സു കൂപ്പി പ്രണമിക്കുന്നവരുടെ തോണിയാത്ര. 

പക്ഷേ, ഈ വൈകുന്നേരം ഞങ്ങള്‍ കുറച്ചുപേര്‍ക്കായി നദി സര്‍വലാവണ്യവും തുറന്നു കാട്ടുകയാണെന്നു തോന്നി.ലോകം മുഴുവനും വരിവച്ചും വിരിവച്ചും അറിഞ്ഞനുഭവിച്ച അനിര്‍വചനീയ നിമിഷങ്ങള്‍ വഴിതെറ്റി വന്നെത്തിയ ഞങ്ങള്‍ക്കായി വീതിക്കുകയാണോ


മണല്‍പ്പരപ്പില്‍ തലചായ്‌ച്ച് മറുകര നോക്കിക്കിടന്നു.നദിക്ക് അക്കരെ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങി.യമുനക്കു കുറുകെയുള്ള പാലത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നു. 


നദിക്കു മുകളില്‍ ഒറ്റ നക്ഷത്രം തിളങ്ങി.കിഴക്ക് ഗിരി നിരകള്‍ക്കിടയില്‍ നിന്ന് ചന്ദ്രനും പുറത്തിറങ്ങി.ഇന്ന് വെളുത്ത വാവാണ്. ഗന്ധര്‍വ ഗീതിയുടെ മാധുര്യം
ഈ നദിക്കരയില്‍ പാതിരാത്രിയില്‍ അനുഭവിക്കാനാകുമോ‍?
ഇരുള്‍ വീഴാന്‍ തുടങ്ങി.പെട്ടെന്ന് ഞങ്ങള്‍ക്ക് പിന്നില്‍ മണിയൊച്ച.പിടഞ്ഞെണീറ്റു.നദിക്കരയില്‍ മൂവര്‍ സംഘം.നിലത്ത് കത്തിച്ചു വച്ച ദീപം.വലിയൊരു ചെമ്പ് തട്ടത്തില്‍ ദീപം.ഒരാള്‍ ഭക്തിയോടെ നദിക്ക് ദീപാരാധന നടത്തുന്നു.മറ്റു രണ്ടു പേര്‍ മിഴിയടച്ച് പ്രാര്‍ത്ഥിക്കുന്നു.


ഒരു നിമിഷം സ്തംഭിച്ചു.പിന്നെ അറിയാതെ കൈകൂപ്പി നദിയെ നോക്കി.ജീവനൊഴുകുന്ന കണ്‍മുന്നിലെ ഈ ദേവതയെ അല്ലേ ആരാധിക്കേണ്ടത്.ജലത്തിന്റെ സയന്‍സ് അറിയാം;നദിയുടെ ഭൂമിശാസ്ത്രവും.എന്നാല്‍ നദിയുടെ മനസ്സറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ? ആ ഗ്രാമീണരുടെ ആരാധനയില്‍ നമ്മള്‍ ആവര്‍ത്തിച്ചു പറയുന്ന പരിസ്ഥിതി തത്ത്വശാസ്ത്രങ്ങളില്ല.എന്നാല്‍ പ്രകൃതിയോടുള്ള ഏതോ ഹൃദയബന്ധം പ്രകാശിക്കുന്നുണ്ട്.


ആ പ്രകാശത്തെ വന്ദിച്ചു.പൂജാസാധനങ്ങളുമായി അവര്‍ ചെറുതോണിയില്‍ നദിക്ക് അക്കരെ തുഴഞ്ഞു.

എത്ര തുഴഞ്ഞിട്ടും മറുകരയെത്താന്‍‌ കഴിയാത്ത മനസ്സിന്റെ ഭാരവുമായി ഇന്നും ഈ നദിക്കരയില്‍ ഞാനുണ്ട്.


2018, ഏപ്രിൽ 28, ശനിയാഴ്‌ച

യാത്ര

                           
                      മൗനത്തിന്റെ സ്ഥലരാശികള്‍



മൗനം ഹിമാലയത്തിലേക്കുള്ള പാതയാണ്.അല്ലെങ്കില്‍ ആ പര്‍വതത്തെ ചുറ്റി നില്‍ക്കുന്ന ദേശങ്ങളും ഇടങ്ങളും കഥകളും ചരിത്രവും ഐതിഹ്യവുമാണ്.അവയെയെല്ലാം നിഷേധിച്ചു കൊണ്ടോ തകര്‍ത്തു കൊണ്ടോ മുന്നേറാം.അപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ഒരു മണല്‍പ്പരപ്പ്,ഒരു നദീതീരം,ഏകാന്ത വിശ്രാന്ത സൗമ്യ ലാവണ്യ പരിസരം.......



ഹരിദ്വാറിലെ പ്രഭാതത്തിന് പര്‍വതത്തിന്റെ കുളിരാണ്;അത് ഉന്മേഷം നല്‍കുന്ന ധൈര്യത്തിന്റെ കവചവും.തീവണ്ടിയാപ്പീസില്‍ നിന്ന് ഗംഗയിലേക്കുള്ള ചെറിയ നടത്തം പോലും മടുപ്പിക്കില്ല.ഇരുട്ടു മാറി വരുന്നതേയുള്ളു.തലേന്നു രാത്രി നന്നായി ഉറങ്ങിയില്ല.അല്ല,ദിവസങ്ങളായി ഉറക്കമില്ല.മധുരയില്‍ നിന്ന് ഡെറാഡൂണ്‍ എക്സ്പ്രസ്സില്‍ കയറിയതു മുതല്‍ മൂന്നര ദിവസമായി ഉറങ്ങാതെ പങ്കു വയ്ക്കാന്‍ നാലു പേരുടെ മനസ്സു നിറയെ ഭാണ്ഡക്കെട്ടുകളുണ്ടായിരുന്നു.


ഒറ്റയ്ക്കു നടക്കാനാഗ്രഹിക്കുന്നവര്‍ വഴിയും വരിയും തെറ്റി കൂട്ടു ചേരുന്ന യാത്രയാണിത്.നിയതത്വങ്ങളൊന്നുമില്ല.യാത്രയും താമസവും ഭക്ഷണവും ട്രെയിനില്‍ മാത്രം.ഇടത്താവളം തീവണ്ടിയാപ്പീസ്.ഹോട്ടല്‍,ലോഡ്ജ്,മുറി ഇങ്ങനെ ചിട്ടവട്ടങ്ങളൊന്നുമില്ല.


ഹിമാലയത്തിലെ കാറ്റ് അലൗകിക സ്പര്‍ശമായിത്തിരുന്നു.ഗംഗയില്‍ കുളിച്ച് കരയ്ക്കു കയറുമ്പോള്‍ നിരഹങ്കാരത്തിന്റെ സാന്ദ്രമായ ഒരു പാതയിലേക്ക് അപ്പോള്‍ നമ്മളെത്തിയിട്ടുണ്ടാകും.ഉദയപ്രഭയിലെ ഗംഗാനദിയും ദീപങ്ങളും മായിക ലഹരി തീര്‍ത്തു.

ദിയിലെ പടവുകള്‍ ജനനിബിഡമല്ല.ആദ്യമായെത്തുന്നവന്റെ തുറന്ന നോട്ടങ്ങള്‍ക്ക് നിരവധി ആന്റിനക്കണ്ണുകളുടെ പ്രസരണ ശക്തിയുണ്ടാകും.
വെള്ളത്തില്‍ മുങ്ങി നിവരുന്ന ശിരസ്സുകള്‍ അരണ്ട വെളിച്ചത്തില്‍ താമരപ്പൂക്കളായി.ഭക്തിയുടെ അനിര്‍വചനീയ ശില്‍പ്പങ്ങളായി ഓരോരുത്തരും മാറുകയാണ്.കൈകള്‍ കൂപ്പി ഹിമാലയം നോക്കിയുള്ള പ്രാര്‍ത്ഥനകള്‍ എത്ര തരം.തലയ്ക്കു മുകളില്‍ ദീര്‍ഘകരങ്ങള്‍ മുകുളങ്ങള്‍ വിരിയിക്കാന്‍ തുടങ്ങുന്നു.ഇടയ്ക്ക് പടവുകളില്‍ കര്‍പ്പൂര ദീപവും മണിനാദവും.ഗംഗാതീരത്തെ പുരോഹിതര്‍ വ്യാഘ്രങ്ങളോ കഴുകന്മാരോ ഒക്കെയാണ്.പലരും എഴുതിയിട്ടുണ്ട്.പക്ഷെ ഈ പുലരിയില്‍ സൗമ്യസാരമായ ഒരു പുഞ്ചിരിയാണ് എനിക്ക് കിട്ടിയത്.എന്റെ സമീപം ആരതിയുമായെത്തിയ യുവാവ് പ്രസരിപ്പോടെ എനിക്കു നേരെ നീട്ടി.ഒപ്പം നല്ലൊരു പുഞ്ചിരിയും..... ദീപം പോലെ.

പ്രേംചന്ദ്,ഗംഗയുടെ പുണ്യം മുഴുവന്‍ ശരീരത്തിലും മനസ്സിലും വാരിയണിയുന്നു.തണുപ്പ് മൂര്‍ദ്ധന്യത്തിലാണ്.എന്റെ ശ്വാസകോശത്തിലെ അടയ്ക്കാക്കുരുവികള്‍ തണുപ്പ് തട്ടി ഉണര്‍ന്നു.ഇനി രക്ഷയില്ല, എനിക്കു പുണ്യം കിട്ടില്ല.കാലു നനച്ച് ഞാന്‍ പടിക്കെട്ടിലിരുന്നു.

പെട്ടെന്ന് മണിയൊച്ചയും ശംഖനാദവും.ഗംഗാനദിയിലെ ആരതിയാണ്.
ഉച്ചഭാഷിണിയില്‍ ഗംഗയെക്കുറിച്ചുള്ള ഗീതങ്ങള്‍. ദീപയഷ്ടികള്‍ ഓളപ്പാത്തിയില്‍ നിരന്നു കത്താന്‍ തുടങ്ങി.ജലത്തെ വന്ദിക്കുന്നവന്‍ ദൈവത്തെ തന്നെയാണ് മുന്നില്‍ കാണുന്നത്.നദിയെ കുമ്പിടുന്നവന്റെ മുന്നില്‍ വേനല്‍ പറവയായ ഞാന്‍ കൂടുകൂട്ടി.അലൗകികമായ ഒരു നിമിഷമായിരുന്നു അത്.മലനിരകള്‍ക്കിടയിലൂടെ സൂര്യന്റെ ആദ്യ കിരണം.നദിയിലെ ശിവപ്രതിമയെ അത് തേജോമയമാക്കി.ഗംഗാനദിയില്‍ വെള്ളി രേഖകള്‍ തിളങ്ങി.പര്‍വതങ്ങളുടെ മൗനം ധ്യാനത്തിന്റെ ശിലാരൂപമാണ്.മനസ്സ് നദിയായി പരക്കുന്ന പുണ്യമുഹൂര്‍ത്തം.കാലുഷ്യവും കഠിനതയും വെറുപ്പും കടലെടുക്കുന്ന ഒച്ച ഹൃദയത്തില്‍ തുടിക്കുന്നുണ്ട്.

തിരക്കേറുന്നുണ്ട്.കൂട്ടത്തിനിടയില്‍ എന്നെ സൂക്ഷിക്കുന്ന രണ്ടു കണ്ണുകളില്‍ ഞാന്‍ ഉടക്കി നിന്നു.പരിചയമില്ലാത്ത പരിസരം സൃഷ്ടിക്കുന്ന പേടിയും സ്വാതന്ത്ര്യവും എന്റെ മനസ്സിലുണ്ട്.മുഖം തിരിച്ച് വീണ്ടും ഇടര്‍ച്ചയോടെ നോട്ടം പായിച്ചു.അതെ, എന്നിലേക്ക് പായുന്ന കണ്ണുകള്‍ ഇനിയും മാറിയിട്ടില്ല.കാവി വസ്ത്രവും സ്ഫുരിക്കുന്ന കണ്ണുകളും, കൈയില്‍ ചെറിയ സഞ്ചി.ആകര്‍ഷകമായ മുഖം.ഒതുക്കി നിര്‍ത്തിയ താടി രോമം.പരിചയത്തിന്റെ രേഖാ ചിത്രങ്ങള്‍ മനസ്സില്‍ മേലാപ്പു കെട്ടാന്‍ തുടങ്ങിയോ? ഹരിദ്വാറില്‍ നിന്ന് നാട്ടിലേക്ക് മനസ്സിനെ പായിച്ചു.ഓര്‍മയുടെ ആല്‍ബം പതിയെ മറിച്ചു തുടങ്ങി.ചിന്തയുടെ ഏതോ നാല്‍ക്കവലയില്‍ വച്ച് ഞാന്‍ വീണ്ടും അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങി.തിരക്കുകള്‍ക്കിടയില്‍ പതിയെ മുന്നോട്ടാണയാള്‍.എങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ട്.കൈയിലുള്ള ക്യാമറയില്‍ അയാളെ പിന്തുടര്‍ന്നാല്‍ ഒരു പക്ഷെ അയാള്‍ പെട്ടെന്ന് ഉള്‍വലിഞ്ഞേക്കും.ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാനും നടന്നു.നദീ തീരത്തെ തിരക്കിനിടയില്‍, നിന്നും നടന്നും അയാള്‍ മുന്നോട്ടു തന്നെയാണ്.

ഞാന്‍ നിന്നു.മനപൂര്‍വം എതിര്‍ ദിശയിലേക്ക് ശ്രദ്ധ തിരിച്ചു.വീണ്ടും പാളി നോക്കിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വീണ്ടും ആ കണ്ണുകള്‍ ...എന്നിലേക്ക്...
ആകാംഷയാണോ ....., സങ്കടമാണോ......എന്നെ കീഴടക്കിയത്? ഞാന്‍ വേഗത്തിലായി.....നിയന്ത്രണങ്ങള്‍ക്കപ്പുറം ..ഒന്നു കൂടി വേഗത്തിലായി....
ഇല്ല,നിമിഷങ്ങളില്‍ നഷ്ടമാകുന്ന ജീവിതം പോലെ അയാള്‍ മറഞ്ഞിരുന്നു.ആരാവാമിത് ???
ജീവിതം പെരുവഴിയിലുപേക്ഷിച്ച് ആരോടും പറയാതെ നാടു വിട്ടുപോയവര്‍?
ഭക്തിയുടെ പരകോടിയില്‍ ഭൗതിക ജീവിതം ത്യജിച്ചവര്‍?
പക്ഷെ,പറയാന്‍ ബാക്കി വച്ച കഥ പോലെ...
എന്തൊക്കെയോ ഓര്‍ത്തെടുക്കും പോലെ...
വീണ്ടും കണ്ടതിലുള്ള മരവിപ്പു പോലെ...
ആരാവാമിത് ....!!! ?
നദീ തീരത്ത് ഞാന്‍ ഏറെ അലഞ്ഞു.
കണ്ടില്ല,
ഓര്‍മകള്‍ ശ്രാദ്ധമൂട്ടാന്‍ തുടങ്ങി,
തിരിച്ചു പോകുന്നവരുടെ ആരവങ്ങള്‍ക്കൊപ്പം ഞാനും പതിയെ തിരിഞ്ഞു.
ഗംഗയില്‍ മുങ്ങുമ്പോള്‍ എന്തെങ്കിലും ഒന്ന് ഉപേക്ഷിക്കണം.
പക്ഷെ,ഞാന്‍ കൊണ്ടു പോരുകയായിരുന്നു ......രണ്ടു കണ്ണുകളെ,
അവയിലെ മൗനത്തെ.....

2017, മാർച്ച് 31, വെള്ളിയാഴ്‌ച

യാത്ര

          ഹൊഗ്ഗനക്കലിലെ പ്രണയജലവും
               കുട്ടവള്ളക്കാരും പിന്നെ ശശിയും


       ഹൊഗ്ഗനക്കലില്‍ കാവേരിക്ക് രൗദ്ര സൗന്ദര്യമാണ്.സൗമ്യതീരങ്ങള്‍ അതിശയത്തിന്റെ വിഭ്രമക്കാഴ്ചയാണ് ഒരുക്കുന്നത്.എങ്കിലുമുണ്ട് അതിന് മനോലയം നല്‍കുന്ന അനുഭൂതികള്‍.
       ഹൊഗ്ഗനക്കല്‍ കാണാന്‍ കാടകങ്ങളിലൂടെ വാഹനത്തിലുള്ള യാത്ര തന്നെ സുഖകരമാണ്.മലയിറങ്ങിയും കയറിയും വാഹനം കുതിക്കുമ്പോള്‍ വൃക്ഷത്തലപ്പുകള്‍ തീര്‍ത്ത പച്ചവിരിച്ച സാഗരം.താഴെയെവിടെയൊ കാവേരിയുടെ മുഴക്കം.വിരുന്നിനെത്തുന്നവരെ കണ്ട് കണ്ണുറപ്പിച്ച് കാട്ടിലെ കൂട്ടുകാര്‍.
           ചെറിയ ബസ് സ്റ്റാന്‍ഡും കുറച്ച് കടകളും മാത്രം.നഗരത്തിന്റെ ആക്രമണം ഇനിയും തുടങ്ങിയിട്ടില്ല.യാത്രക്കാര്‍ വന്നെത്തുന്നുവെങ്കിലും ഹൊഗ്ഗനക്കല്‍ സുഖകരമായ നിശ്ശബ്ദതയുടെ കൂടാരമാണ്.
         വഴിയിലേക്കിറങ്ങി മാടിവിളിക്കുന്ന കച്ചവട വസ്തുക്കളും വാണിഭ സ്വരവും യാത്രാ തുരുത്തുകളിലെ ജീവിത കിതപ്പിന്റെ അനുഷ്ടാനങ്ങളിലൊന്നാണ്.



           പതിവു കാഴ്ചകള്‍ ഇവിടെ കുറവാണ് .പക്ഷെ,വേറിട്ട മറ്റൊന്നുണ്ട്.കാവേരിയില്‍ നിന്നും പിടിച്ചെടുത്ത അഴകുള്ള കൊഴുത്ത മത്സ്യങ്ങളുടെ വിഭവക്കാഴ്ചകള്‍.പച്ചയ്ക്കും പാകം ചെയ്തും വഴിയരികിലെ പീടികകളില്‍ നിരയായി രുചിയുടെ മണങ്ങള്‍.
വില പറഞ്ഞാല്‍ മതി....പാകം ചെയ്ത് തിന്നാന്‍ തരും,കൊതിയോടെ നോക്കിയാല്‍ മതി,രുചി നോക്കാന്‍ പങ്കെടുത്ത് മുന്നില്‍ വയ്ക്കും..പക്ഷെ,ഒന്നുണ്ട് ഇവിടം ഒരു മത്സ്യ ചന്തയല്ല ?....കാവേരിയുടെ സൗന്ദര്യം പോലെ അഴകുള്ള മീനുകള്‍.
ഒരു നദി ലോകത്തിന് വിരുന്നൂട്ടുന്നതെങ്ങനെയെന്ന് ഞാനറിഞ്ഞു.വെള്ളവും വെള്ളത്തിന്റെ സത്തായ മീനും പങ്കുവയ്ക്കുകയാണ്.വരുണന്റെ സമീപത്ത് നിത്യവും പ്രാര്‍ത്ഥനയോടെ കഴിയുന്നവളാണ് കാവേരിയെന്ന് സ്കന്ദപുരാണത്തില്‍ പറയുന്നു.ആ പ്രാര്‍ത്ഥന അവിരാമം നടക്കട്ടെ...നിറഞ്ഞൊഴുകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയാവാം.
       ദാഹജലത്തിനായി പൊള്ളുന്ന ഈ കാലത്ത് നമുക്ക് ജലയുദ്ധങ്ങള്‍ നടത്താന്‍ കാവേരി പ്രാര്‍ത്ഥിക്കട്ടെ....


       നദീ തീരത്ത് കുട്ടവള്ളവുമായി കടത്തുകാര്‍ നമ്മെ സ്വാഗതം ചെയ്യും.ഭയവും ആശങ്കയും കൗതുകവും കുറച്ച് സാഹസികതയും തമ്മില്‍ മത്സരിക്കാന്‍ തുടങ്ങും.ഒടുവില്‍ കൗതുകവും ധൈര്യവും കൈകോര്‍ക്കും; കുട്ടവള്ളം കയറാന്‍ നമ്മള്‍ തയ്യാറാകും.


       കുട്ടവള്ളത്തിലെ യാത്രയ്ക്ക് അല്‍പ്പം പ്രയത്നമുണ്ട്.ആദ്യം മനസ്സിന്റെ, പിന്നെ തുഴക്കാരന്റെ, എന്തിന് കാവേരി പോലും ഭൂമിയിലൊഴുകിയത് പ്രയത്നത്തിന്റെ ഫലമല്ലേ?
         അഗസ്ത്യമുനി കൈലാസത്തില്‍ ചെന്ന് ശിവനെ പൂജിച്ചാണ് കാവേരിയെ ഭൂമിയിലെത്തിച്ചത്.അനേകം വര്‍ഷങ്ങള്‍ക്ക് ശേഷം ശിവന്‍ പ്രത്യക്ഷനായി.എന്തു വരം വേണമെന്ന് ശിവന്‍ ചോദിച്ചു.ആ സമയം കാവേരി നദിയും അടുത്തു നിന്ന് ശിവനെ ഉപാസിക്കുകയായിരുന്നു.ഭൂമിയില്‍ തനിക്കൊരു പുണ്യസ്ഥലം സ്ഥാപിക്കണമെന്നും അതിനു വേണ്ടുന്ന ജലം തന്നയയ്ക്കണമെന്നും അഗസ്ത്യന്‍ അപേക്ഷിച്ചു.ശിവന്‍ കാവേരി ജലം കൊണ്ട് അഗസ്ത്യന്റെ കമണ്ഡലു നിറച്ചു കൊടുത്തു.പല കഷ്ടതകളും സഹിച്ച് അഗസ്ത്യന്‍ ദക്ഷിണ ഭാരതത്തില്‍ വന്നു.
         കമണ്ഡലു മുന്നില്‍ വച്ച് അദ്ദേഹം ധ്യാനനിമഗ്നനായിരുന്നു.ആ സമയത്ത് ഇന്ദ്രന്റെ അപേക്ഷയനുസരിച്ച് ഗണപതി ഒരു കാക്കയായി കമണ്ഡലുവിന്റെ വക്കില്‍ വന്നിരുന്നു.കമണ്ഡലു മറിഞ്ഞു പോയി.അതിലെ വെള്ളം നദിയായി ഒഴുകി.അതാണ് ഇന്നു കാണുന്ന കാവേരി.



വീതി കൂടിയ തുഴയഗ്രം കൊണ്ട് ജലം വകഞ്ഞ് തുഴഞ്ഞും വള്ളം ചുറ്റിക്കറക്കിയും കുട്ടവള്ളക്കാരന്‍ മികവ് പുറത്തേക്കിട്ടു.വള്ളം അതിവേഗം ചുഴറ്റി മുഖത്തു നോക്കി ചിരിച്ചു.വിദൂരതയില്‍ മിഴിയെറിഞ്ഞ് നദിയുടെ സൗന്ദര്യം മുഴുവന്‍ കുടിച്ച്,ആ കണ്ണുകള്‍ നമ്മുടെ കണ്ണുകളിലേക്ക് പകരും.
കാവേരിയുടെ കഥയും കദനവും കൗതുകവും അയാളുടെ നാവിലുണ്ട്.നദിയുടെ ഓളം തുള്ളലും ആഴപ്പെരുക്കവും അയാള്‍ക്ക് നിശ്ചയം.തനിക്ക് പ്രിയപ്പെട്ടതൊന്ന് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കുന്ന ഒരു കുട്ടിയുടെ ഹൃദയമായിരുന്നു തുഴക്കാരന്.
       പെട്ടെന്ന് കുട്ടവള്ളത്തിന്റെ വേഗം കുറഞ്ഞു.വെള്ളത്തില്‍ ഒരു ഘോഷയാത്ര.ചമയവും ഘോഷവുമില്ല.വലിയ മീനുകള്‍ കൂട്ടമായി നീങ്ങുന്നു............!
      കൈയും മനസ്സും വെമ്പി കുതിക്കുന്നതിനിടയില്‍ അവര്‍ പൊയ്ക്കഴിഞ്ഞു.
ഹൊഗ്ഗനക്കലിലെ കാണാക്കാഴ്ചകള്‍ ഇനിയാണ്.

മറുകരയെത്തിയാല്‍ കുട്ടവള്ളക്കാര്‍ അത് ചുമന്ന് തീരം കയറും. കാട്ടിലൂടെ ചെറുയാത്ര.ക്ഷീണം മാറ്റാന്‍ മീന്‍ വറുത്തതും കുപ്പിവെള്ളവും.
കച്ചവടം പൊടി പൂരം!

കുട്ടവള്ളങ്ങളെല്ലാം എത്തിയാല്‍ ടെമ്പായില്‍ കയറ്റി അടുത്ത കടവിലിറങ്ങും.
നീന്തിത്തുടിക്കാന്‍ പ്രകൃതിയൊരുക്കിയ പുഴയോരം.
ജലകേളി ഇവിടെയാണ്.ജലസമൃദ്ധമായ ഒഴുക്കുകുറഞ്ഞ നദീ തീരം.ഇവിടെ കാവേരി കനിവുള്ളവളാണ്.
എന്റെ കുട്ടവള്ളക്കാരന്‍ അകലെ കണ്ണുറപ്പിച്ചിരിക്കുകയാണ്. എന്നും കണ്ടിട്ടും എത്ര കണ്ടിട്ടും പുഴ കണ്ട് മതി വരാത്തപോലെ.


         ഞാന്‍ അടുത്തു കൂടി.തമിഴും ഒരുക്കിച്ചേര്‍ത്ത മലയാളവുമായി അയാള്‍ പേശി.- 'നാന്‍ സസി'(ശശി).നാവില്‍ പുഴയൊഴുക്കിന്റെ മറ്റൊരു പ്രവാഹം.ഇരുപത്തി മൂന്നു വയസ്സുകാരന്‍.പതിനഞ്ചാം വയസ്സില്‍ അപ്പയ്ക്കൊപ്പം പുഴയിലിറങ്ങി.വിവാഹിതന്‍.
പക്ഷെ,ശശി ഇന്ന് ഉഭയ ജീവിയാണ്.പുഴയും കരയും ഒരു പോലെ.പുലര്‍ച്ചെ മുതല്‍ ഇരുട്ടും വരെ അയാള്‍ നദിയിലാണ്.
വേനലിലെ കാവേരി മുക്കുത്തിയിട്ട പെണ്ണാണ്.വെട്ടിത്തിളങ്ങുന്ന വെള്ളം.കര കവിയാറില്ല.




        മല കറുത്ത് മഴയിറങ്ങുമ്പോള്‍ വള്ളം തുഴയുന്നവനു പോലും ചങ്ക് ചിതറും.'മുടിയഴിച്ചാടുന്ന പെണ്‍പിളൈ താന്‍' - ശശി പതിയെ കവിയാകാന്‍ തുടങ്ങി.
എങ്കിലും കേമം ...അപ്പാ ..പൊയ് അല്ലൈ..നിജമാ സത്യം.അഴകാന അമ്മ താന്‍.'
കാവേരിയുടെ പ്രളയ സൗന്ദര്യം ശശിക്ക് പ്രണയ ജലം തന്നെ.
ആകാശത്തേയ്ക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന മല നിര ചൂണ്ടി ശശി ചോദ്യമെറിഞ്ഞു.
'അന്ത കാട് തെരുയുമാ' ?
അറിയില്ലെന്ന് തലയാട്ടി
"ഇതു താന്‍ സത്യമംഗലം"
വീരപ്പന്റെ കഥകളിലൂടെ ശശി നാവെറിഞ്ഞ് തുഴയാന്‍ തുടങ്ങി.വീട്ടിനും ഊരിനും ദൈവമായി ശശിയുടെ വീരപ്പന്‍ വാഴ്ത്തുകള്‍ .കാടും നദിയും അതിരിട്ട ഒരു ഗ്രാമത്തിന്റെ തുടിച്ചൊല്ലുകള്‍ സത്യമാകാം.സത്യമംഗലത്തിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് ഞാനും നനഞ്ഞിറങ്ങി.




         ദക്ഷിണേന്ത്യയിലെ നയാഗ്രയാണ് ഹൊഗ്ഗനക്കല്‍.ജല സൗന്ദര്യം ജല രഹസ്യമായി നിപതിക്കുന്ന പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടം.വിശാലമായി പരന്നൊഴുകി ഒടുവില്‍ നദി ആവേഗത്തോടെ ആഴങ്ങളിലേക്ക് കുതിക്കുന്ന കാഴ്ച വിസ്മയം തന്നെ.വെള്ളത്തിന്റെ സഞ്ചാര ഗതിയിലെ വിഭ്രാമക വിതാനം നമ്മെ നിസ്സാരന്മാരാക്കും.
കുട്ടവള്ളത്തിലെ തുടര്‍യാത്ര സാഹസികം.നാലു ദിക്കില്‍ നിന്നും പാഞ്ഞെത്തുന്ന നദി പ്രവാഹത്തെ തുഴകൊണ്ടും കുട്ട കൊണ്ടും പ്രതിരോധിച്ച് മുന്നോട്ടുള്ള പോക്ക്.വിധിയുടെ കൈയില്‍ ജീവിതം വച്ചുകൊടുക്കുന്ന ഒരു തമാശ തന്നെയാണ്.


          ഇതിനിടയില്‍ ശശി അഭ്യാസം തുടങ്ങിക്കഴിഞ്ഞു.കുട്ട വേഗത്തില്‍ കറങ്ങുന്നുണ്ട്.ഒഴുക്കിന്റെ ഗതി വേഗത്തില്‍ കുട്ടയിറക്കി പെട്ടെന്ന തെന്നി മാറ്റി വീണ്ടും കറക്കി മുന്നോട്ടു കുതിക്കുന്നതിനിടയില്‍ ഉള്ളില്‍ നിലവിളിക്കുന്ന പ്രാണനെ കൈയിലെടുത്ത് നമ്മള്‍ കരയ്ക്കെറിഞ്ഞിരിക്കും.കയത്തിലേക്ക് ഊക്കോടെ പതിക്കുന്ന നദിയുടെ ഒച്ചയും അന്തരീക്ഷത്തില്‍ ജലകണം നിറച്ച് മഞ്ഞു പുക സൃഷ്ടിക്കുന്ന മാസ്മരികതയും ഏതൊരു ഭയത്തിനെയും പിന്നിലാക്കി പ്രകൃതിയെ മുത്തമിടാന്‍ നമ്മളെ തയ്യാറാക്കും.



         ചുണ്ടില്‍ ചിരിയുമായി ശശി വള്ളം കരയിലേക്ക് തുഴഞ്ഞു.
ഒരു നദി ഒഴുകന്നത് എന്തെല്ലാം രഹസ്യങ്ങളിലൂടെയാണ്, ജീവിതം പോലെ.പ്രകൃതിയൊരുക്കിയ അതിശയങ്ങള്‍ കാണുമ്പോഴാണ് ദൈവത്തിന്റെ കൈവിരലുകളെ തൊടാന്‍ തോന്നുന്നത്.
ശശിയെ ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചു.
'വേണ്ട'- അടുത്ത കൂട്ടരെത്തിയിട്ടുണ്ടാകും.
'ഇനി വരുമ്പോള്‍ എന്നെ കാണുമോ'? ശശിയുടെ വാക്കുകള്‍ മനസ്സില്‍ ഈര്‍പ്പം പടര്‍ത്തി.'എനിക്ക് ഫോണില്ല'...


കാവേരിയിലൂടെ എത്ര ജലം ഒഴുകി.എത്ര പേര്‍ വന്നു പോയി.ജീവിതത്തിന്റെ വഴിത്തിണ്ണ മാത്രം ആശ്രയമായ എനിക്ക് ഒരു തിരിച്ചു വരവുണ്ടോ?
കാണുന്ന കാഴ്ചകളെ അവസാനത്തേതെന്ന് കരുതുക.
അപ്പോള്‍ എല്ലാം പ്രിയപ്പെട്ടതാകും......ആര്‍ദ്രമാകും .....!

2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

യാത്ര

                  
                      പട്ടടയ്ക്കലിലെ ശിലാക്ഷേത്രങ്ങള്‍


നെല്‍പ്പാടങ്ങളുടെ ഗ്രാമമാണ് പട്ടടയ്ക്കല്‍.ഉത്തര കര്‍ണ്ണാടകയിലെ ബാദാമി താലൂക്കിലെ ഒരു സുന്ദര ഗ്രാമം.യുനസ്കോ പൈതൃകപ്പട്ടികയിലെ പട്ടടയ്ക്കല്‍ ഏറെ നിശ്ശബ്ദം.ആള്‍ത്തിരക്കുള്ള കാഴ്ചയുടെ മേച്ചില്‍പ്പുറങ്ങളില്‍ പട്ടടയ്ക്കലിന് സ്ഥാനമില്ല.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ചെറിയ കൗണ്ടറില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ആളെ കാത്ത വേഴാമ്പലാണെന്നു തോന്നി.


 
മനോഹരമായ ഒരു നിശ്ചല ചിത്രമാണ് ആദ്യകാഴ്ചയില്‍ പട്ടടയ്ക്കല്‍.ഇരുവശവും പുല്ലുപാകി, കല്ലില്‍ തീര്‍ത്ത വിശാലമായ നടവഴി.ഒരു പൂന്തോട്ടത്തിന്റെ മനോഹരമായ മാതൃക.അതിനു നടുവില്‍ ശിലാക്ഷേത്രങ്ങളുടെ ഒരു മഹായോഗം.ചുവന്ന കല്ലിന്റെ തെളിമ കാഴ്ചയ്ക്ക് നിറച്ചാര്‍ത്ത് നല്‍കും.


.ഡി 500 മുതല്‍ 757 വരെയുള്ള ചാലൂക്യഭരണത്തിന്റെ സുവര്‍ണ്ണ ഗീതികള്‍ പാടുകയാണ് ഈ ശിലാരാമം.പുലികേശി ഒന്നാമന്‍ സ്ഥാപിച്ച്,വിക്രമാദിത്യ രണ്ടാമനിലൂടെ യൗവനം പ്രാപിച്ച് കീര്‍ത്തിവര്‍മന്‍ രണ്ടാമനിലൂടെ ഉയരങ്ങളെ കീഴടക്കിയ രാജഭരണത്തിന്റെ തിരുശേഷിപ്പ്.ഉത്തര ദക്ഷിണ ഭാരതത്തിലെ ശില്പകലകളുടെ സംഗമസ്ഥാനമാണിത്.






ടോളമി petrigal എന്നു വിളിച്ച ഈ നാട്,പട്ടടയ്ക്കല്‍ കിശുവോലാല്‍ എന്ന് പഴമകളിലെ വിളിപ്പേര്.ചുവന്ന മണ്ണിന്റെ താഴ്വര (valley of red soil) എന്നര്‍ത്ഥം.സംസ്കൃതത്തിലും തെക്കേ ഇന്ത്യന്‍ നാഗരി ഭാഷയിലുമുള്ള ലിഖിതങ്ങള്‍ പഴമയുടെ തെളിച്ചം.ശില്പങ്ങള്‍ ഓരോന്നും ചൈതന്യമുള്ള കരവിരുതിനെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും.സര്‍വസിദ്ധി ആചാരി,രേവാഡി ഒവാജ,സൂത്രധാരി,വടക്കന്‍ ഗംഗാതീരത്തു നിന്ന് വന്നെത്തിയ ശില്പകലാ പണ്ഡിതന്‍ ജ്ഞാനശിവാചാര്യ തുടങ്ങിയ ശില്പികളുടെ പേരുകള്‍ വഴികാട്ടി പറയാന്‍ തുടങ്ങി.മൗനം കൊണ്ട് മനസ്സില്‍ ആയിരം പ്രണാമങ്ങള്‍ അവര്‍ക്കായി അര്‍പ്പിച്ചു.ചരിത്രം കാല്പനികത നിറഞ്ഞ കവിതയായി ഒഴുകാന്‍ തുടങ്ങി.


കിഴക്ക് ദര്‍ശനം നല്‍കി എട്ട് ക്ഷേത്രങ്ങള്‍.മതില്‍ക്കെട്ടിറങ്ങിയെത്തിയാല്‍ തൊട്ടുമുന്നില്‍ ജലസമൃദ്ധമായ മാലപ്രഭാ നദി.വടക്കു ഭാഗത്തെ തണല്‍മരച്ചോട്ടിലിരുന്നാല്‍ ഈ ശില്പ ഭൂമിയെ മനം നിറയെ കാണാം.
പട്ടടയ്ക്കല്‍ ക്ഷേത്രങ്ങള്‍ പത്തെണ്ണമാണ്.എട്ട് ക്ഷേത്ര സമുച്ചയങ്ങള്‍ കൂടിച്ചേര്‍ന്നവയാണ് പ്രധാനപ്പെട്ടത്.അവിടെ നിന്നും അര കിലോമീറ്റര്‍ തെക്കുമാറിയാല്‍ പാപനാഥക്ഷേത്രം കാണാം.ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ഈ ക്ഷേത്രത്തിന്റെ പുറത്തെ ചുവരുകള്‍ വിലപ്പെട്ട ശില്പങ്ങള്‍ കൊണ്ട് സമ്പന്നമാണ്.അവിടെ നിന്നും ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറു നീങ്ങിയാണ് ജൈനനാരായണ ക്ഷേത്രം.രാഷ്ട്രകൂടരുടെ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ജൈനക്ഷേത്രമാണിത്.



പത്തുക്ഷേത്രങ്ങളില്‍ ഏറ്റവും വലുപ്പമുള്ളത് വിരൂപാക്ഷ ക്ഷേത്രത്തിനാണ്. തികഞ്ഞ ദ്രാവിഡ തനിമകളുടെ ശില്പവിതാനം.നീണ്ടു വിശാലമായ ക്ഷേത്രാങ്കണം. കിഴക്കു ഭാഗത്തെ നന്ദിമണ്ഡപത്തില്‍ ഭീമാകാരനായ നന്ദി.കറുത്ത ശിലയിലെ നന്ദിക്ക് പ്രത്യേക ഭംഗി തന്നെ.ക്ഷേത്ര ചുവരില്‍ നടരാജന്‍, ലിംഗോത്ഭവ മൂര്‍ത്തി, ശിവന്‍, പാര്‍വതി എന്നീ ദേവതകളുടെ ശില്പങ്ങള്‍. .ഡി 740 -ല്‍ സൂത്രധാരി ആചാര്യനാണ് ഈ ക്ഷേത്രശില്പം നിര്‍മ്മിച്ചതെന്ന് ലിഖിതങ്ങള്‍.ആരാധന നടക്കുന്ന ക്ഷേത്രം ഇതുമാത്രമാണ്.



തൊട്ടടുത്ത് മല്ലികാര്‍ജ്ജുന ക്ഷേത്രം.കാഞ്ചിയിലെ കൈലാസ ക്ഷേത്രം ഇതേ മാതൃകയിലുള്ളതാണ്.വിശാലമായ സഭാതലവും മുഖമണ്ഡപവും. രാമായണം, മഹാഭാരതം,ഭാഗവതം,പഞ്ചതന്ത്രം കഥകള്‍ മനോഹരമായി ശിലകളില്‍ കൊത്തിവച്ചിരിക്കുന്നു. തൊട്ടുചേര്‍ന്ന് കാശിവിശ്വനാഥ ക്ഷേത്രം.മണ്‍കല്ലുകള്‍ മനോഹരമായി കൊത്തിയൊതുക്കി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം.ശിവ നടനത്തെ പാര്‍വതി സാകൂതം വീക്ഷിക്കുന്ന മനോജ്ഞ ശില്പം ഏറെ കൗതുകകരമാണ്.



ഇന്ത്യന്‍ ശില്പകലയുടെ വിപുലമായ ലബോറട്ടറിയാണ് പട്ടടയ്ക്കല്‍. ഭാരതത്തിന്റെ വടക്കും തെക്കുമുള്ള ശില്പവിദ്യയുടെ ഗുരുക്കന്മാര്‍ ഇവിടെ ഒത്തുചേര്‍ന്നു.ക്ഷേത്ര നിര്‍മ്മാണവും പഠനകളരിയും കൂടിയായപ്പോള്‍ ശിഷ്യന്മാര്‍ നാനാദിക്കില്‍ നിന്നുമെത്തി. കൃഷ്ണശിലയില്‍ കല്ലുളികൊണ്ട് കവിത രചിയ്ക്കുന്ന വൈഭവം പട്ടടയ്ക്കലിനെ ഒരു കലാശാലയാക്കി മാറ്റി എന്നു പറയാം.കൊത്തു വിദ്യയുടെ വൈവിധ്യമാര്‍ന്ന പഠനമൂഹൂര്‍ത്തങ്ങള്‍ അവിടെ കാണാം.ക്ഷേത്ര വളപ്പിന്റെ വിശാലതയില്‍ നിരന്നിരിക്കുന്ന നൂറു കണക്കിന് നന്ദി വിഗ്രഹവും ശിവലിംഗങ്ങളും അതാണ് ഓര്‍മ്മിപ്പിക്കുന്നത്.ചുറ്റിക മാറിവീണ് ക്ഷതമേല്പിച്ച നിരവധി ശില്പങ്ങള്‍,അംഗഭംഗം വന്നവ....അങ്ങനെ പഠനപരിസരങ്ങളിലെ കൈക്കുറ്റപ്പാടിന്റെ സൗന്ദര്യരൂപങ്ങള്‍.
ക്ഷേത്രതൂണുകള്‍,തളക്കല്ലുകള്‍,പഞ്ചവര്‍ഗ്ഗം,ബലിക്കല്ല് ഇവയോരോന്നും ഓരോ ടെസ്റ്റു പേപ്പറിന്റെ ഉത്തരകടലാസ്സുകളാണ്.

കല്ല് ചീകിയൊതുക്കി ക്ഷേത്രമാതൃകകള്‍ സൃഷ്ടിച്ചെടുത്ത ശില്പവൈഭവത്തിന്റെ കുറ്റവും കുറവും പെരുത്ത ചെറു ക്ഷേത്രങ്ങള്‍ ഈ പരിസരത്ത് നിരവധിയുണ്ട്.പട്ടടയ്ക്കലിലെ കൊത്തു വിദ്യയുമായാണ് ശില്പികള്‍ ഇന്ത്യയുടെ നാനാദിക്കിലെത്തിയത്.പ്രത്യേകിച്ചും തെക്കേ ഇന്ത്യയില്‍.



ചാലൂക്യരുടെ യുദ്ധവിജയത്തിന്റെയും ഭരണനേട്ടത്തിന്റെയും വിജയോഘോഷങ്ങളുടെ സ്മാരകങ്ങളാണ് ഓരോ ക്ഷേത്രവും.ബഗാല്‍ കോട്ട് ജില്ല ശിലകളുടെ നാടാണ്. കലയെ സ്നേഹിച്ച രാജവംശവും കല്ലിനെ പ്രണയിച്ച ശില്പിയും കൂടിച്ചേര്‍ന്നപ്പോഴാണ് പട്ടടയ്ക്കലിലെ ശിലകള്‍ കവിത എഴുതാന്‍ തുടങ്ങിയത്